

മധുര: എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ടിയെ എസ്എഫ്‌ഐഒ പ്രതി ചേര്‍ത്തതിനെതിരെ സിപിഐഎം നേതാക്കള്‍. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമായുള്ള നീക്കമാണെന്ന് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എഫ്‌ഐഒ പ്രതി ചേര്‍ത്ത സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വിധി പറയേണ്ട ഘട്ടത്തിലാണ് ജഡ്ജിയെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. അതിനിടയില്‍ ഇങ്ങനെയൊരു നാടകം നടന്നതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
'നിയമപരമായും ഭരണഘടനാപരമായും കേസ് നിലനില്‍ക്കില്ല. കേസിന് പിന്നില്‍ രാഷ്ട്രീയമായ ഗൂഢ ഉദ്ദേശം. വിശദമായ വാദം കേള്‍ക്കുന്നതിനു മുമ്പ് എസ്എഫ്‌ഐഒ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചത്. സര്‍ക്കാരോ മുഖ്യമന്ത്രിയോ വഴിവിട്ട ഒരു സഹായവും നല്‍കിയിട്ടില്ല. കോടതി തന്നെ ചൂണ്ടിക്കാണിച്ചത് സര്‍ക്കാര്‍ അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല എന്നാണ്. മൂന്ന് വിജിലന്‍സ് കോടതികള്‍ തള്ളിയ കേസാണ്. മുഖ്യമന്ത്രിയെ ഈ കേസുമായി ബന്ധപ്പെടുത്തുന്നതിന് ഒരു തെളിവുമില്ല എന്ന് കോടതി പറഞ്ഞു', എം വി ഗോവിന്ദന്‍ പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെന്നും ഹൈക്കോടതി കേസ് പരിശോധിച്ച് വിധി പറഞ്ഞെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതിലും മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കുന്നതിന് ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അഴിമതിയുമായി ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെങ്കില്‍ മറ്റ് നേതാക്കളെ എന്തുകൊണ്ട് പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
'ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പണം വാങ്ങിയെന്ന് സമ്മതിച്ചു. ഇതില്‍ എന്തുകൊണ്ട് പരാമര്‍ശമില്ല. ഇത് എസ്എഫ്‌ഐഒക്കും ബാധകമാണ്. മാസപ്പടിയെന്ന് മാധ്യമങ്ങള്‍ നല്‍കിയ പേരാണ്. ആരെങ്കിലും കൈക്കൂലി വാങ്ങിയതിന് നികുതി നല്‍കുമോ. എല്ലാ ഇടപാടുകളും നടന്നത് ബാങ്ക് വഴിയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേളയില്‍ മുഖ്യമന്ത്രിയെ ടാര്‍ഗറ്റ് ചെയ്തിട്ടുള്ള ശ്രമം മാത്രമാണ്. ഇത് രാഷ്ട്രീയമാണ്. രാഷ്ട്രീയമായിത്തന്നെ നേരിടും', അദ്ദേഹം പറഞ്ഞു.
കമ്പനിയുമായിട്ടുള്ള കരാറുകളും കാര്യങ്ങളും തങ്ങള്‍ കൈകാര്യം ചെയ്യേണ്ടതല്ലെന്നും അത് നിയമപരമായി തന്നെ നടക്കേണ്ട കാര്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ രൂപം കൊണ്ട മഴവില്‍ സഖ്യം നടത്തുന്ന രാഷ്ട്രീയ വിലകുറഞ്ഞ പ്രചരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
അറസ്റ്റിലേക്ക് പോകുമോ എന്നുള്ള കാര്യം അറിയില്ലെന്നും നിയമപരമായി ഒരു കാര്യവും ചെയ്യാനുള്ള അവകാശമില്ലെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാജിവെക്കണമെന്ന ഉളുപ്പില്ലാത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസ് സമയത്ത് രാഷ്ട്രീയ പ്രേരിതമായ ആക്രമണം നടക്കുന്നുവെന്ന് എംഎല്‍എ കെ കെ ശൈലജയും പ്രതികരിച്ചു. പുതുതായി എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുകയാണ്. ഇതൊന്നും കോടതിയില്‍ നില്‍ക്കില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. ഏതൊക്കെ അന്വേഷണങ്ങള്‍ നടത്തിയെന്നും എന്തെങ്കിലും കണ്ടെത്തിയോയെന്നും ശൈലജ ചോദിച്ചു. കമ്പനിക്ക് വേണ്ടി ജോലി ചെയ്തില്ല എന്ന ആക്ഷേപം കമ്പനി ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയാണിതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഒരു വശത്ത് വിവിധ ഏജന്‍സികളും കോടതിയും പരിശോധിച്ച് തള്ളിയ കേസ് വീണ്ടും ചര്‍ച്ചയാക്കുന്നുവെന്നും ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ കള്ളപ്പണം ഇടപാട് കേസില്‍ വസ്തുക്കച്ചവടത്തിനുള്ള പണമാണെന്ന് കണ്ടെത്തുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയ പ്രശ്‌നമായി തന്നെയാണ് സിപിഐഎം ഇതിനെ കാണുന്നതെന്ന് കെ എന്‍ ബാലഗോപാല്‍ ആവര്‍ത്തിച്ചു.
കേസില്‍ ഗൂഡാലോചന സംശയിക്കുന്നുവെന്ന് എം എ ബേബിയും പ്രതികരിച്ചു. ജനങ്ങളുടെ മനസില്‍ കെട്ടടങ്ങിയ ഒരു കേസാണിതെന്നും അത് വീണ്ടും ഉയര്‍ത്തിക്കൊണ്ട് വന്ന് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും കര്‍ണാടകത്തിലെ കോണ്‍ഗ്രസ് മന്ത്രിയും ഒരുമിച്ച് സെമിനാര്‍ നടത്തുന്ന സമയത്ത് തന്നെ ഈ വിഷയത്തെ ഉയര്‍ത്തി കൊണ്ടു വന്നുവെന്നും എം എ ബേബി പറഞ്ഞു.
Content Highlights: CPIM Leaders supports Pinarayi Vijayan daughter Veena on SFIO Case