
Jun 13, 2025
06:18 PM
തിരുവനന്തപുരം: ഫ്ലക്സ് ബോർഡ് വിഷയത്തിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ ആശയക്കുഴപ്പത്തിലായി തദ്ദേശ സ്ഥാപന സെക്രട്ടറിമാർ. പൊതു സ്ഥലത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണം എന്നതിനോടൊപ്പം കേസെടുക്കണെന്നും ഹൈക്കോടതി നിർദേശിച്ചതാണ് സെക്രട്ടറിമാരെ കുഴപ്പിച്ചത്.
നിലവിൽ ഫ്ലക്സിൽ കൂടുതലും സർക്കാരിൻ്റേതും സിപിഐഎമ്മിൻ്റേതുമാണ്. സർക്കാർ ബോർഡുകളും നിരത്തിൽ നിറഞ്ഞതോടെ ആർക്കെതിരെ കേസെടുക്കണമെന്നതാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ ചോദ്യം. 1544 ഫ്ലക്സുകളിൽ കോർപറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ മാത്രം 14 ലക്ഷം രൂപ പിഴയിട്ടിട്ടുണ്ട്. ഇതിൽ 7 ലക്ഷം രൂപ പിഴ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പേരിലാണ് ചുമത്തപ്പെട്ടിരിക്കുന്നത്. ഇതിനകം 8 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സർക്കാർ ബോർഡുകളിൽ പിഴ ഇടാനാവാതെ വലയുകയാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ. സർക്കാർ ബോർഡുകളിൽ കേസെടുക്കാനുമാകില്ലെന്നതും ഇവർക്ക് പ്രതിസന്ധിയാണ്. ബോർഡ് നീക്കുന്നതിന് പിന്നാലെ പുതിയ ബോർഡ് പ്രത്യക്ഷപ്പെടുന്നതാണ് പതിവ്. തിരുവനന്തപുരം നഗരത്തിൽ ബോർഡ് നിക്കാൻ 14 സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
Content Highlight: More flex boards on road belongs to govt, local bodies worry whom to fine