
തൃശ്ശൂർ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് നാലമ്പല തീർഥാടന വരുമാനത്തിൽനിന്ന് സഹായം നൽകുമെന്ന് പായമ്മൽ ദേവസ്വം ചെയർമാനും ക്ഷേത്രംതന്ത്രിയുമായ നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്. ചൊവ്വാഴ്ച നാലമ്പല തീർഥാടനത്തിലൂടെ ലഭിച്ച 3,04,480 രൂപയാണ് നൽകുക. അവിടത്തെ ജനങ്ങൾക്ക് ആപത്ത് വരുമ്പോൾ സഹായിക്കേണ്ടത് കടമയാണെന്ന് നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് പറഞ്ഞു.
മറ്റുള്ളവർക്കുകൂടി ഇതൊരു പ്രചോദനമാകുമെങ്കിൽ സന്തോഷമെന്ന് ഭാരവാഹികളായ ദേവസ്വം സെക്രട്ടറി രമേഷ് എലിഞ്ഞിക്കോട്ടിൽ, അംഗങ്ങളായ പ്രദീപ് നമ്പൂതിരിപ്പാട്, പദ്മനാഭൻ നമ്പൂതിരിപ്പാട്, ബാബു എലിഞ്ഞിക്കോട്ടിൽ, ട്രഷറർ മനോജ് തുമ്പരത്തി, ക്ഷേത്ര സേവാ സമിതി സെക്രട്ടറി സതീഷ് ചാർത്താംകുടത്ത്, ട്രഷറർ പ്രഭാകരൻ കോപ്പുള്ളി എന്നിവർ പറഞ്ഞു.
നാലമ്പല തീർഥാടനത്തിലെ ശത്രുഘ്നക്ഷേത്രമാണ് പായമ്മലിലേത്. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര് ജില്ലകളിൽ നിന്നുള്ള ഭക്തരാണ് തീർഥാടനത്തിന് കൂടുതലായി എത്തുന്നത്.