
കൽപ്പറ്റ: മുണ്ടക്കൈ ദുരിതത്തിൽ വീട് നഷ്ടമായവർക്ക് വീട് വെയ്ക്കാൻ സ്ഥലം നൽകുമെന്ന് കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കൽ. സഭയുടെ പേരിലുള്ള എസ്റ്റേറ്റ് സ്ഥലം വിട്ട് നൽകാൻ തയ്യാറാണ്. ജാതിയ്ക്കും മതത്തിനും ഉപരി മനുഷ്യർക്കാണ് പ്രധാനം. മതം നോക്കാതെ വീട് വെയ്ക്കാൻ സ്ഥലം കൊടുക്കുമെന്നും ബിഷപ്പ് പറഞ്ഞു.
ഇനി ഏറ്റവും പ്രധാനപ്പെട്ടത് പുനരധിവാസമാണ്. അതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കും. അഭയാർത്ഥി ക്യാമ്പിലെത്തി ആളുകളെ നേരിൽ കണ്ട് ഉറപ്പ് നൽകിയെന്നും ബിഷപ്പ് വർഗീസ് ചക്കാലക്കൽ അറിയിച്ചു.
പുനരധിവാസത്തിൽ സഭയുമായി കൈകോർക്കുമെന്ന് റിപ്പോർട്ടർ ടിവിയും അറിയിച്ചു. സഭ വിട്ട് നൽകുന്ന സ്ഥലത്ത് വീട് വയ്ക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നൽകുമെന്ന് റിപ്പോർട്ടർ ടി വി ചെയർമാൻ റോജി അഗസ്റ്റിൻ വ്യക്തമാക്കി. എല്ലാ പിന്തുണയും റിപ്പോർട്ടർ കുടുംബത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.