
കൊച്ചി: നവ കേരളസദസ്സ് ഇന്ന് മുതൽ നാല് ദിവസം എറണാകുളം ജില്ലയിൽ. രാവിലെ ഒൻപതിന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് പ്രഭാത യോഗം. അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ടവരുമായി പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് ജില്ലയിലെ ആദ്യ സദസ്സ്. വൈകിട്ട് 3.30ന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തും അഞ്ചിന് പറവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തുമാണ് പരിപാടികൾ.
അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസ്സിൽ രാവിലെ 11 മുതൽ നിവേദനങ്ങള്‍ സ്വീകരിക്കും. 25 കൗണ്ടറുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും മുതിർന്നവർക്കുമായി ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുകളുണ്ട്. സദസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും സ്വകാര്യബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്ത് പരിപാടി നടക്കുന്ന മണ്ഡലങ്ങളില്‍ ജില്ലാകളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആലുവ പ്രൈവറ്റ് സ്റ്റാൻഡിൽ നവകേരള സദസ്സ് സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന ആലുവ പൊലീസിന്റെ നിർദേശം ചർച്ചയായിരുന്നു. ഭക്ഷണശാലകളിലേക്കുള്ള ഭക്ഷണം മറ്റ് സ്ഥലങ്ങളിലേ പാചകം ചെയ്യാവൂ എന്നും പൊലീസ് നിർദേശം നൽകിയിരുന്നു. ആലുവ ഈസ്റ്റ് പൊലീസിന്റേതായിരുന്നു നിർദേശം.