
തൃശൂർ: 18-ാം ദിവസത്തിലേക്ക് കടക്കുന്ന നവകേരള സദസ്സ് ഇന്ന് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലെത്തും. തൃശൂരിൽ മൂന്നാം ദിവസമാണ് നവകേരള സദസ്സ് പുരോഗമിക്കുന്നത്. രാവിലെ തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ മൂന്നാം കാബിനറ്റ് യോഗം നടക്കും. തുടർന്നായിരിക്കും നാല് മണ്ഡലങ്ങളിലെ നവകേരള സദസ് നടക്കുക.
ഇതിനിടെ കഴിഞ്ഞ ദിവസം മന്ത്രിമാർ പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശിച്ചു. കരുവന്നൂർ സഹകരണ തട്ടിപ്പ് നടന്ന ബാങ്ക് ഉൾപ്പെടുന്ന ഇരിങ്ങാലക്കുട, പുതുക്കാട്, കൈപ്പമംഗലം, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലാണ് ഇന്ന് സദസ് നടക്കുന്നത്. ഇരിങ്ങാലക്കുട സദസ് നടക്കുന്ന വേദിയിലേക്ക് കരുവന്നൂരിൽ നിന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം ഇന്നലെ നവകേരള സദസ്സിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രതിപക്ഷത്തോട് നിരവധി ചോദ്യങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. 'സർക്കാർ കൊണ്ടു വന്ന മാറ്റങ്ങൾ ഇല്ലായിരുന്നെങ്കിൽ കേരളം എവിടെ എത്തുമായിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെയും ആരോഗ്യ രംഗത്തിന്റെയും അവസ്ഥ എന്താകുമായിരുന്നു. കൊവിഡ് കാലത്തെ അവസ്ഥ എന്താകുമായിരുന്നു. യുഡിഎഫ് ഭരണകാലത്തെ നില തുടർന്നിരുന്നെങ്കിൽ കേരളത്തിന്റെ ഗതി എന്താകുമായിരുന്നു'; മുഖ്യമന്ത്രി ചോദിച്ചു.
'കേരളത്തിലേത് അശ്ലീല പ്രതിപക്ഷം'; പ്രതിപക്ഷം ജനങ്ങളെ ഭയക്കുന്നുവെന്ന് പി രാജീവ്യുഡിഎഫ് അധികാര സ്വപ്നങ്ങളിൽ കുടുങ്ങിയെന്ന് കുറ്റപ്പെടുത്തിയ പിണറായി വിജയൻ അതിന്റെ ഭാഗമായി ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ മറന്നുവെന്നും ചൂണ്ടിക്കാണിച്ചു. പ്രവാസികൾക്ക് കേരളത്തെ പറ്റിയുള്ള സ്വപ്നങ്ങളും ആശങ്കകളും പങ്കുവെക്കാനുള്ള വേദിയായിരുന്നു ലോക കേരള സഭ. അതിനെയും യുഡിഎഫ് ബഹിഷ്കരിച്ചു. കേരളീയം പരിപാടി വന്നപ്പോൾ അതും ബഹിഷ്കരിച്ചു. എന്താണ് യുഡിഎഫിന്റെ മാനസിക നിലയെന്നും മുഖ്യമന്ത്രി ചോദിച്ചു.