
കൊച്ചി: കളമശേരിയിലെ കൺവൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിൽ യഹോവാ സാക്ഷി പ്രാർത്ഥനാ സംഗമങ്ങൾ താത്കാലികമായി നിർത്തിവച്ചു. കേരളം, തമിഴ്നാട്, കര്ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്സ് പ്രാര്ഥനാ സംഗമങ്ങള് താത്കാലികമായി നിര്ത്തി വച്ചെന്നാണ് വിശ്വാസി കൂട്ടായ്മ അറിയിച്ചിരിക്കുന്നത്.
പ്രാര്ത്ഥനാ കൂട്ടായ്മകൾ ഓണ്ലൈനായി നടത്താന് 'യഹോവയുടെ സാക്ഷികൾ ഇന്ത്യ' ഘടകത്തിലെ വിശ്വാസികള്ക്ക് നിർദ്ദേശം നല്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഴ്ച തോറുമുള്ള പ്രാർത്ഥനാ സംഗമങ്ങൾ സൂം മീറ്റിംഗായി നടത്താനാണ് നിർദ്ദേശം. അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും സംഘടനയുടെ ദേശീയ വക്താവ് ജോഷ്വാ ഡേവിഡ് വ്യക്തമാക്കി.
വെള്ളിയാഴ്ച തുടങ്ങിയ യഹോവ സാക്ഷികളുടെ കണ്വെന്ഷന്റെ അവസാനദിവസമായ ഞായറാഴ്ച പ്രാര്ത്ഥനാ ചടങ്ങുകള് തുടങ്ങിയപ്പോഴാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.