ശിവശങ്കറിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

ശിവശങ്കറിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
dot image

കൊച്ചി: ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണക്കേസിൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ഇടക്കാല ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ പിന്മാറിയിരുന്നു. ഹർജി ജസ്റ്റിസ് കൗസറിന്റെ ബെഞ്ചിൽ നിലനിൽക്കില്ലെന്ന ഡെപ്യൂട്ടി സോളിസിറ്റർ ജനറലിന്റെ വാദം അംഗീകരിച്ചായിരുന്നു പിന്മാറ്റം.

ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന എം ശിവശങ്കർ ഇടക്കാല ജാമ്യം തേടിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ചികിത്സയുടെ ആവശ്യത്തിനായി രണ്ടുമാസത്തേക്ക് ജാമ്യം വേണമെന്നായിരുന്നു ആവശ്യം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആവശ്യമെങ്കിൽ ഇടക്കാല ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇടക്കാല ജാമ്യമെന്ന ശിവശങ്കറിന്റെ ആവശ്യം പരിഗണിക്കരുതെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നത്.

ശിവശങ്കർ സമർപ്പിച്ച മെഡിക്കൽ രേഖകളിൽ സംശയമുള്ളതായാണ് ഇഡി നിലപാട്. കഴിഞ്ഞ ഫെബ്രുവരി 14-നാണ് ശിവശങ്കർ അറസ്റ്റിലായത്. അഞ്ച് മാസമായി ജയിലിൽ കഴിയുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയും പരിഗണിച്ചേക്കും.

dot image
To advertise here,contact us
dot image