ജീവന്‍ മുറുകെപിടിച്ച് മൂന്ന് ദിവസം; നേപ്പാളിലെ പ്രളയാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപെട്ട് ആറ് വയസ്സുകാരി

കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ ആംഡ് പൊലീസ് ഫോഴ്സ് (APF) ഉദ്യോഗസ്ഥര്‍ മണ്ണിനടിയില്‍ നിന്ന് നേരിയ കരച്ചില്‍ കേള്‍ക്കുകയായിരുന്നു

ജീവന്‍ മുറുകെപിടിച്ച് മൂന്ന് ദിവസം; നേപ്പാളിലെ പ്രളയാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപെട്ട് ആറ് വയസ്സുകാരി
dot image

കാഠ്മണ്ഡു: നേപ്പാളിലെ പ്രളയക്കെടുതിയില്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിന്ന് ആറ് വയസുകാരിയെ ജീവനോടെ രക്ഷപെടുത്തി എൻഡിആർഎഫ്. മനീഷ മഗര്‍ എന്ന ആറുവയസ്സുകാരിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ദുരന്തത്തില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ പ്രതീക്ഷയുടെ വെളിച്ചം പകരുന്നതായിരുന്നു ഈ വാര്‍ത്ത.

ഭോട്ടെ കോശി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രളയം ബാധിച്ച രസുവ ജില്ലയിലെ തിമുരെ ഗ്രാമത്തിലാണ് സംഭവം. കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ ആംഡ് പൊലീസ് ഫോഴ്സ് (APF) ഉദ്യോഗസ്ഥര്‍ മണ്ണിനടിയില്‍ നിന്ന് നേരിയ കരച്ചില്‍ കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ മണ്ണ് നീക്കം ചെയ്ത് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ കണ്ടെത്തി സുരക്ഷിതമായി പുറത്തെടുത്തത്. തിമുരെയിലെ എപിഎഫ് ബോര്‍ഡര്‍ ഔട്ട്പോസ്റ്റില്‍ പെണ്‍കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍ ആരോഗ്യനില മോശമായതോടെ വിദഗ്ധ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഹെലികോപ്റ്ററില്‍ എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും മോശം കാലാവസ്ഥയും കാഴ്ചപരിമിതിയും കാരണം യാത്ര വൈകുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചു.

നിലവില്‍ പെണ്‍കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കി വരികയാണ്. ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളെ നിരവധി പേര്‍ അഭിനന്ദിച്ചു. ഇനിയും തിരച്ചില്‍ നിര്‍ത്തി വയ്ക്കാത്ത ആംഡ് പൊലീസ് ഫോഴ്സ് സംഘത്തിന് ആദരമെന്ന രീതിയില്‍ നിരവധിയാളുകള്‍ പ്രതികരിച്ചു.

പെണ്‍കുട്ടിയെ കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയെ മാതാപിതാക്കളെ കണ്ടെത്തി അവരുടെ കയ്യില്‍ ഏല്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Content Highlights: Six-year-old Manisha Magar was rescued alive from flood debris in Nepal’s Rasuwa district, while authorities are now searching for her family and relatives

dot image
To advertise here,contact us
dot image