

ഇസ്ലാമാബാദ്: യുഎസ് - ഇസ്രയേൽ - ഇറാൻ സംഘർഷം പത്തുദിവസം പിന്നിട്ടുമ്പോഴും അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. ബാരലിന് നൂറു ഡോളറായതോടെ ഇന്ധനക്ഷാമം പിടിച്ചുനിർത്താൻ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് പാകിസ്താൻ.
യുദ്ധം തുടരുന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ വേണ്ടിവരുമെന്ന അവസ്ഥയിലാണ് പാക് സർക്കാർ. ഇതിനാൽ കാബിനറ്റ് അംഗങ്ങൾക്ക് അടുത്ത രണ്ടുമാസം ശമ്പളമുണ്ടാവില്ലെന്നതാണ് പ്രധാന തീരുമാനങ്ങളിൽ ഒന്ന്. ആഴ്ചയിൽ നാലുദിവസം മാത്രം പ്രവർത്തിദിനമാക്കിയതിനൊപ്പം പകുതിപ്പേർ ജോലിക്കെത്തിയാൽ മതിയെന്ന നിർദേശവും പുറത്തിറക്കിയിട്ടുണ്ട്.
വകുപ്പുകൾ അനുസരിച്ച് അനുവദിച്ചിരിക്കുന്ന വാഹനങ്ങളുടെ എണ്ണം വരെ പകുതിയായി കുറച്ച് രണ്ട് മാസത്തോളം സർക്കാരിന്റെ ചിലവ് 20%മായി വെട്ടിച്ചുരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്‌കൂളുകൾ അടച്ചിടുന്നതിന് പുറമേ സർവകലാശാലകളിലെ വിദ്യാർത്ഥികളുടെ ക്ലാസ് ഓൺലൈനാക്കി. സമ്മേളനങ്ങൾക്കും യോഗങ്ങൾക്കും ഹോട്ടലുകൾ ബുക്ക് ചെയ്യരുതെന്നും അതിനായി സർക്കാർ കെട്ടിടം ഉപയോഗിക്കാനുമാണ് തീരുമാനം.
കഴിഞ്ഞദിവസം അർധരാത്രി മുതൽ പാകിസ്താനിൽ പെട്രോൾ വില വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇന്ധനവില വർധിച്ചതോടെ പാകിസ്താനിൽ വിലക്കയറ്റവും രൂക്ഷമായിട്ടുണ്ട്. ഇതോടെ ആവശ്യസാധനങ്ങൾക്കും വിലകൂടും. നാണ്യപ്പെരുപ്പം ഏഴു ശതമാനത്തിൽ നിന്നും ഏപ്രിൽ ജൂൺ പാദത്തിൽ 9.5ശതമാനത്തിലേക്ക് ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Content Highlights: Pakistan’s government unveiled a comprehensive austerity and fuel conservation plan amid global energy disruptions