

അബുദാബി: പശ്ചിമേഷ്യ സംഘർഷത്തിനിടെ അബുദാബിയിൽ കുടുങ്ങി പത്തനംതിട്ട സ്വദേശി ബിജോയ് മോൻ പാപ്പച്ചൻ. നട്ടെല്ലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കായി കാനഡയിൽ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചതായിരുന്നു ബിജോയ് മോൻ. എന്നാൽ അബുദാബിയിൽ എത്തിയപ്പോൾ വിമാനങ്ങൾ റദ്ദാക്കുകയായിരുന്നു. ഇതോടെ അബുദാബിയിൽ കുടുങ്ങിയ ബിജോയ് ഉൾപ്പെടെയുള്ള വരെ അവിടെ നിന്നും മുന്നൂറ് കിലോമീറ്റർ അകലെ അൽ ദാഫ്ര റിസോർട്ടിലേക്ക് മാറ്റി. അടുത്ത വ്യാഴാഴ്ചയാണ് ബിജോയ്ക്ക് ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്.
എന്ന് നാട്ടിലെത്താൻ കഴിയുമെന്നറിയാത്ത അവസ്ഥയിലാണെന്ന് ബിജോയ് പറഞ്ഞു. മൂന്ന് ദിവസമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കുട്ടികൾ ഉൾപ്പെടെയുള്ള മലയാളി കുടുംബങ്ങൾ റിസോർട്ടിലുണ്ട്. നോർക്ക വഴി ബന്ധപ്പെട്ടിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. അബുദാബിയിൽ താത്കാലികമായി ചികിത്സാ സൗകര്യം ഒരുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ബിജോയ് പറഞ്ഞു.
നിലവിൽ മരുന്ന് കഴിക്കുന്നുണ്ടെങ്കിലും ആരോഗ്യപ്രശ്നം നേരിടുന്നതായും ബിജോയ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ബന്ധപ്പെട്ടിരുന്നെന്നും ഉടനടി നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവീസ് നടന്നെങ്കിലും ബിജോയ്ക്ക് യാത്രയ്ക്ക് അവസരം ലഭിച്ചില്ല.
തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് അയക്കാം എന്നാണ് അധികൃതർ നിലവിൽ അറിയിച്ചിരിക്കുന്നത്.
Content Highlights: Pathanamthitta native man bijoy who decide to doing surgery for spine trapped in abudabi in iran-israel conflict