
ദോഹ: ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലിന് വേണ്ടി ഖത്തര്‍ സഹായിച്ചതായി റിപ്പോര്‍ട്ട്. സ്രോതസുകളെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് ഖത്തറിന്റെ ഇടപെടല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് രാവിലെ ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയെന്നും സൂചനകളുണ്ട്.
വെടിനിര്‍ത്തലിന് ഇസ്രയേലിനെ സമ്മതിപ്പിക്കാന്‍ സാധിക്കുമെന്ന് ട്രംപ് ഖത്തീര്‍ അമീറിനോട് പറഞ്ഞതായാണ് സിഎന്‍എന്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനെ വെടിനിര്‍ത്തലിന് സമ്മതിപ്പിക്കാന്‍ ഖത്തര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഖത്തര്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേര്‍ന്ന് വിവരങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജസ്സിം അല്‍ താനിയുമായി സംസാരിച്ച് ഇറാന്‍ വെടിനിര്‍ത്തലിന് അംഗീകരിക്കുകകായിയിരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചു.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്നും ഡോണള്‍ഡ് ട്രംപ് നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ '12 ദിവസത്തെ യുദ്ധ'മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
Content Highlights: Qatar mediates in Israel-Iran ceasefire