
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള താരിഫ് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെയാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. താനും ചൈനീസ് പ്രസിഡന്റും തമ്മിൽ ഉണ്ടായത് 'നല്ല ചർച്ച'യായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു.
താരിഫ് യുദ്ധം നിലനിൽക്കെത്തന്നെ ഇരു രാജ്യത്തലവന്മാരും തമ്മിലുണ്ടായ ആദ്യ ഔദ്യോഗിക ഫോൺ സംഭാഷണമാണിത്. വൈറ്റ് ഹൗസിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചത് എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വ്യാപാരത്തിലൂന്നിയുള്ള ചർച്ചകളാണ് തങ്ങൾ തമ്മിലുണ്ടായത് എന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. ചർച്ച ഇരു രാജ്യങ്ങൾക്കും ഉപയോഗപ്രദമായിരുന്നുവെന്നും ട്രംപ് കുറിച്ചു. തങ്ങൾ പരസ്പരം സന്ദർശനത്തിന് ക്ഷണിച്ചുവെന്നും താൻ ആദ്യം ചൈന സന്ദർശിച്ച ശേഷമായിരിക്കും ഷി ജിൻപിങ് യുഎസിലേക്ക് എത്തുകയെന്നും ട്രംപ് അറിയിച്ചു. ചർച്ചയിൽ ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ പിൻവലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തങ്ങൾ എല്ലാ കാലത്തും ഉറപ്പുകൾ പാലിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിച്ചുകൊണ്ടുതന്നെ ഇരു രാജ്യങ്ങളും മുന്നോട്ടുപോകണമെന്നും ചൈന ആവശ്യപ്പെട്ടു.
ലോകരാജ്യങ്ങൾക്ക് മേൽ ഉയർന്ന താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ് നടപടി വലിയ വിവാദമായിരുന്നു. വ്യാപാര യുദ്ധത്തിന്റെ പോര് മുറുക്കിയാണ് യുഎസും ചൈനയും തീരുവയുദ്ധം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ആദ്യം തീരുവകൾ വർധിപ്പിച്ച് പോരിന് തുടക്കമിട്ടത്. അമേരിക്കയുടെ പണം അമേരിക്കയ്ക്ക് ലഭിക്കണമെന്നും മറ്റ് രാജ്യങ്ങൾ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ആരോപിച്ചാണ് ട്രംപ് തീരുവ വർധിപ്പിച്ചത്.
ചൈനയ്ക്കുമേല്‍ അമേരിക്ക ചുമത്തുന്ന അസാധാരണമായ ഉയര്‍ന്ന തീരുവ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യയുക്തിയുടെയും ലംഘനമാണെന്ന് ആരോപിച്ച് ചൈന രംഗത്തുവന്നിരുന്നു. തുടർന്ന് പകരത്തിനു പകരം എന്ന രീതിയിൽ ചൈനയും അമേരിക്കയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ചു.
തുടർന്ന് നടന്ന ചർച്ചകളിൽ ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയ്ക്കാൻ യുഎസ് തീരുമാനിച്ചിരുന്നു. യുഎസ് ഇറക്കുമതി തീരുവ 125 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കാൻ ചൈനയും തീരുമാനിച്ചിരുന്നു. മൂന്ന് മാസത്തേയ്ക്ക് വേണ്ടി മാത്രമാണ് ഇവ കുറച്ചത്.
Content Highlights: Trump to visit China, hinting an end to trade war