
ഇസ്ലാമാബാദ്: പാകിസ്താനിൽ യുവ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു. സന യൂസഫ് എന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. ഇസ്ലാമാബാദിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പ്രതി ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. ഇവരെ സന്ദർശിക്കാനെത്തിയ ഒരു ബന്ധുവാണ് വളരെ അടുത്തു നിന്ന് സനയെ വെടിവെച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ആക്രമണത്തിന് ശേഷം ഇയാൾ ഉടൻ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ പാകിസ്താനിൽ ഉടനീളം വ്യാപകമായി നടക്കുന്ന ദുരഭിമാനക്കൊല ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. വെടിയുതിർക്കുന്നതിന് മുമ്പ് പ്രതി സനയുമായി വീടിന് പുറത്ത് വെച്ച് സംസാരിച്ചതായി പൊലീസ് പറഞ്ഞു.
'പ്രതി വീട്ടിൽ കയറി, ഒന്നിലധികം തവണ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു',വെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് വെടിയുണ്ടകൾ ഏറ്റ സന സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നാല് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സാണ് സനയ്ക്കുള്ളത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിലേക്ക് വഴിവെച്ചു. സനയ്ക്ക് നീതി വേണമെന്ന ആവശ്യവുമായി #JusticeForSanaYousuf എന്ന ഹാഷ് ടാഗ് എക്സിൽ ട്രെൻഡിങ് ആവുകയാണ്.
ദൈനംദിന ജീവിതവും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള ബോധവൽക്കരണവുമായി ബന്ധപ്പെട്ടവയുമായിരുന്നു സനയുടെ വീഡിയോകളിലെ പ്രധാന വിഷയമായിരുന്നത്. ഒപ്പം യുവജനങ്ങൾക്കുള്ള പ്രചോദനാത്മക കണ്ടന്റുകളും സന പങ്കുവെച്ചിരുന്നു.
ഇതെല്ലാം പരിഗണിക്കുമ്പോൾ, 2012-ൽ പാകിസ്താനിൽ സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശത്തിനായി സംസാരിച്ചതിന് വെടിയേറ്റ മലാല യൂസഫ്‌സായിയെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വർഷം ആദ്യം, ടിക് ടോക്ക് ഉപയോഗത്തിന്റെ പേരിൽ പാകിസ്താനിൽ ഒരാൾ തന്റെ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തിയിരുന്നു.
Content Highlights: young social media influencer shot dead at her residence in Pakistan