
ലണ്ടന്‍: പലസ്തീന്‍ അനുകൂല പ്രസംഗത്തിനു പിന്നാലെ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. മേഘ വെമുരി എന്ന വിദ്യാര്‍ത്ഥിയെയാണ് വെളളിയാഴ്ച്ച നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയത്. വിദ്യാര്‍ത്ഥിയുടെ പേര് പരാമര്‍ശിക്കാതെയാണ് സര്‍വകലാശാല അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന് സ്ഥിരീകരിച്ചത്. 'ബിരുദദാന ചടങ്ങില്‍ ആ വിദ്യാര്‍ത്ഥിക്ക് ഷെഡ്യൂള്‍ ചെയ്ത റോളുണ്ടായിരുന്നെങ്കിലും പരിപാടികളില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് അനുവാദമില്ല' എന്നാണ് എംഐടി വക്താവ് കിംബര്‍ലി അലന്‍ പറഞ്ഞത്.
എം ഐടി അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു, എന്നാല്‍ ആ വ്യക്തി ആവര്‍ത്തിച്ച് തെറ്റിദ്ധാരണാജനകമായ പരാമര്‍ശങ്ങള്‍ നടത്തുകയും പ്രതിഷേധം നടത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രധാനപ്പെട്ട ചടങ്ങ് തടസപ്പെടുത്തുകയും ചെയ്തു. അച്ചടക്ക ലംഘനത്തിനാണ് വിദ്യാര്‍ത്ഥിക്കെതിരായ നടപടി'- സര്‍വകലാശാല വക്താവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മേഘ വെമുരി പലസ്തീനില്‍ നടക്കുന്ന വംശഹത്യയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചർച്ചയായത്. ബിരുദാന ചടങ്ങിൻ്റെ തലേന്ന് മേഘ സംസാരിക്കുന്ന വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടത്. ഇസ്രായേല്‍ സൈന്യവുമായി മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ബന്ധം തുടരുന്നതായി സീനിയര്‍ ക്ലാസ് പ്രസിഡന്റായ മേഘ ചൂണ്ടിക്കാട്ടി. പലസ്തീന്‍ സ്വതന്ത്ര പോരാട്ടത്തിന്റെ പ്രതീകമായ കഫിയ ധരിച്ചാണ് ഇവര്‍ ചടങ്ങില്‍ പങ്കെടുത്തത്. 'ഭൂമിയില്‍ നിന്ന് പലസ്തീനെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണ് ഇസ്രായേല്‍. എംഐടി അതിന് കൂട്ടുനില്‍ക്കുകയാണ്. നമ്മള്‍ ബിരുദം നേടി ജീവിതവുമായി മുന്നോട്ടുപോകുമ്പോള്‍ ഗാസയില്‍ ഒരു സര്‍വകലാശാല പോലും അവശേഷിക്കുന്നില്ല' എന്നും മേഘ പറഞ്ഞിരുന്നു.
'എംഐടിക്ക് ഗവേഷണ ബന്ധമുളള ഏക സേന ഇസ്രായേലിന്റേതാണ്. അതിനര്‍ത്ഥം, പലസ്തീനുമേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ നമ്മുടെ രാജ്യം മാത്രമല്ല നമ്മുടെ കോളേജും സഹായവും പ്രോത്സാഹനവും നല്‍കുന്നു എന്നാണ്. ഇസ്രായേല്‍ സൈന്യവുമായുളള സര്‍വകലാശാലയുടെ ബന്ധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ കഴിഞ്ഞ മാസങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. പലസ്തീന്‍ ജനതയെ തുടച്ചുമാറ്റാനുളള ഇസ്രായേലിന്റെ ശ്രമങ്ങളില്‍ എം ഐടിയും ഭാഗമാണെന്നത് നാണക്കേടുണ്ടാക്കുന്നതാണ്'-എന്നും മേഘ വെമുരി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
Content Highlights: MIT bans indian origin student megha vemuri from gratuation event over pro palastine speech