
ഇസ്ലാമബാദ്: ബലൂചിസ്ഥാനിൽ സ്‌കൂൾ ബസിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ കുഞ്ഞുങ്ങളടക്കം അഞ്ച് പേർ മരിച്ചു. മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചതായും 38 പേർക്ക് പരിക്കേറ്റതായും ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്യുന്നു. ബലൂചിസ്ഥാൻ മേഖലയിലെ ഖുസ്‌ദർ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ബോംബുകൾ നിറച്ച കാർ സ്‌കൂൾ ബസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ആക്രമണത്തെ അപലപിച്ചു. ആക്രമണം നടത്തിയവർ മൃഗങ്ങളാണെന്നും ഒരുതരത്തിലും മാപ്പർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ഖില്ലഹ് അബ്ദുല്ല പ്രദേശത്തിലെ മാർക്കറ്റിൽ സ്ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കുട്ടികൾക്ക് നേരെയുള്ള ആക്രമണം ഉണ്ടാകുന്നത്. ഈ സ്‌ഫോടനത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ സൈനികരും അജ്ഞാതരും തമ്മിൽ പരസ്പരം വെടിവെപ്പും നടന്നിരുന്നു.
Content Highlights: Bomb attack on school bus at balochistan, 4 children killed