
Jun 2, 2025
08:33 PM
കാബൂള്: വ്യഭിചാരം പോലുള്ള കുറ്റകൃത്യങ്ങളില് സ്ത്രീകളെ പൊതുസ്ഥലത്ത് കല്ലെറിഞ്ഞ് കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകി താലിബാൻ മേധാവി മുല്ല ഹിബത്തുള്ള അഖുന്ദ്സാദ. ഒരു ഓഡിയോ സന്ദേശത്തിലുടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ഇസ്ലാമിക ശരീഅത്ത് കോഡ് കർശനമായി നടപ്പിലാക്കുന്നതായും പ്രഖ്യാപനം നടത്തി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പുമായി താലിബാൻ മേധാവി മുല്ല ഹിബത്തുള്ള അഖുന്ദ്സാദ രംഗത്ത് എത്തിയിരിക്കുന്നത്.
പാശ്ചാത്യ ജനാധിപത്യത്തിനെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം 'ദ ടെലിഗ്രാഫി'നോട് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ സ്ത്രീകളുടെ അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും അഖുന്ദ്സാദ തൻ്റെ സന്ദേശത്തിലുടെ പറയുന്നു.
താലിബാൻ മേധാവിയുടെ പ്രസ്താവനകൾ അഫ്ഗാനികൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളെയും സുരക്ഷയെയും കുറിച്ച് ആശങ്കയുണ്ടെന്നും ഒരു വിഭാഗം പറയുന്നു. കാബൂളിലെ മുൻ സിവിൽ ഉദ്യോഗസ്ഥയായ താല താലിബാൻ സ്ത്രീകൾക്ക് മേൽ അനുദിനം നിയന്ത്രണങ്ങളും നിയമങ്ങളും ഏർപ്പെടുത്തുന്നതിനോട് ഭയം പ്രകടിപ്പിച്ചു.
“ഒരു സ്ത്രീയെന്ന നിലയിൽ, എനിക്ക് അഫ്ഗാനിസ്ഥാനിൽ സുരക്ഷിതത്വവും ഒന്നും തോന്നുന്നില്ല. ഓരോ പ്രഭാതവും ആരംഭിക്കുന്നത് സ്ത്രീകൾക്ക് നിയന്ത്രണങ്ങളും കർശനമായ നിയമങ്ങളും ഏർപ്പെടുത്തുന്ന നോട്ടീസുകളുടെയും ഉത്തരവുകളുടെയും പെരുമഴയോടെയാണെന്നും ചെറിയ സന്തോഷങ്ങൾ പോലും ഇല്ലാതാക്കുകയും ശോഭനമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ കെടുത്തുകയും ചെയ്യുന്നുവെന്നും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ ടാല പറഞ്ഞു.