
നീണ്ട 34 വർഷം കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ച മാഷായിരുന്നു ഇന്ന് അന്തരിച്ച ലോകപ്രശസ്തനായ ഷൂട്ടിങ് പരിശീലകൻ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്. തന്റെ അധ്യാപന കാലത്ത് കുട്ടികളോട് തോക്കെന്നല്ല, ഒരു ആയുധവും കയ്യിലെടുക്കരുതെന്ന് സാരോപദേശം നൽകിയിട്ടുണ്ടാവാൻ സാധ്യതയുള്ള ഒരാൾ തന്‍റെ റിട്ടയർമെന്റ് കാലത്തിൽ രാജ്യത്തെ കുട്ടികളെ തോക്കെടുക്കാന്‍ പഠിപ്പിച്ചു. അഭിനവ് ബിന്ദ്രയുടെ ബെയ്ജിങ് ഒളിംപിക്സ് മെഡൽ അടക്കം നൂറിലേറെ അന്താരാഷ്ട്ര മെഡലുകൾ ഇന്ത്യയുടെ ഷെല്‍ഫിലെത്തുന്നത് അങ്ങനെയാണ്.
1941 സെപ്റ്റംബർ 26 ന് കോട്ടയം തിടനാട് മേക്കാട്ട് കെ കെ തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായാണ് സണ്ണിയുടെ ജനനം. കോട്ടയം സിഎംഎസ് കോളജിലായിരുന്നു പഠനം പൂർത്തിയാക്കിയത്. ക്രിക്കറ്റും ബാഡ്മിന്റണുമൊക്കെയായിരുന്നു ഇഷ്ട കായിക ഇനങ്ങൾ. അതിനിടയിൽ നാടക നടനായും കാഥികനായും വേഷം കെട്ടി. സുഹൃത്തുക്കളോടപ്പം നായാട്ടിന് പോയാണ് ഷൂട്ടിങ്ങിൽ കമ്പം കേറുന്നത്. പത്താമത്തെ വയസിൽ ആദ്യമായി തോക്കെടുത്തു. ഒടുവിൽ കോട്ടയം എയർ റൈഫിൾ ക്ലബിൽ ചേർന്നു. പിന്നീടങ്ങോട്ട് അവിടം സ്ഥിരം സന്ദർശകനായി.
1965ൽ തിരുവനന്തപുരത്ത് നടന്ന സംസ്‌ഥാന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് മത്സര രംഗത്ത് അരങ്ങേറി. അഞ്ചു വർഷം സംസ്‌ഥാന റൈഫിൾ ചാംപ്യനായി. 1976ൽ ദേശീയ ചാംപ്യനുമായി. തന്റെ അധ്യാപന കാലയളവിലായിരുന്നു ഇതൊക്കെയും. റിട്ടയർമെന്‍റായതോടെ പരിശീലനത്തിലേക്കിറങ്ങി. 1993ൽ ഇന്ത്യയുടെ ഷൂട്ടിങ് പരിശീലകന്റെ കുപ്പായം ഏറ്റെടുത്തതിന് ശേഷം 2012 വരെ നീണ്ട 17 വർഷം ആ റോളിൽ തുടർന്നു.
ഇന്ത്യയുടെ സൈനിക ക്യാംപിൽ നിന്നും പ്രതിഭയുള്ള ഷൂട്ടർമാരെ കണ്ടെത്തി പരിശീലനം കൊടുത്ത് കായിക മേഖലയിൽ അവരെ ഉപയോഗപ്പെടുത്തുക എന്ന ആശയം ഏറ്റവും പ്രായോഗികമായി നടപ്പിലാക്കിയത് അദ്ദേഹമായിരുന്നു. ശേഷം അദ്ദേഹത്തിന്റെ കീഴിൽ രാജ്യത്ത് പലയിടങ്ങളിലും അക്കാദമികളും സ്ഥാപിച്ചു.
1994 ൽ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയത് മൂന്ന് മെഡലുകൾ മാത്രമായിരുന്നു. എന്നാൽ അദ്ദേഹം പരിശീലക സ്ഥാനം വിടുമ്പോൾ 2012 കളിൽ നൂറോളം മെഡലുകളാണ് ഈ വിഭാഗത്തിൽ കോമൺ വെൽത്തിൽ ഇന്ത്യ കൊയ്തത്. ഈ ഗ്രാഫ് മാത്രം മതി ഇന്ത്യൻ കായിക രംഗത്തിന് ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് ആരായിരുന്നു എന്ന് മനസ്സിലാക്കാൻ.
അതിനിടയിൽ 2004 ഏഥന്‍സ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡിലൂടെ വെള്ളി, 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്രയിലൂടെ സ്വർണം, 2012ലെ ലണ്ടൻ ഒളിംപിക്സിൽ വിജയകുമാറിലൂടെ വെള്ളി, ഗഗൻ നാരങിലൂടെ വെങ്കലം തുടങ്ങി ഒളിംപിക്സ് നേട്ടങ്ങളും നേടി. ഒളിംപിക്സ്, ലോക ചാമ്പ്യൻഷിപ്പുകൾ, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ പ്രാധന ഇവന്റുകളിൽ നിന്നായി ഈ 17 വർഷ കാലയളവിൽ 108 സ്വർണ്ണം, 74 വെള്ളി, 53 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യ നേടിയത്. പ്രിയപ്പട്ട ദ്രോണാചാര്യന് വിട
Content Highlights: Sunny Thomas, India’s legendary shooting coach life journey