ലോകകപ്പിലെ ചരിത്രനേട്ടം ആഘോഷിച്ച് സ്‌പെയിന്‍; ചുവപ്പും മഞ്ഞയും അണിഞ്ഞ് മഡ്രിഡ് നഗരം

ലോകകപ്പ് ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി സര്‍ക്കാരും രാജകുടുംബവും, തുറന്ന ബസ്സില്‍ നഗരം ചുറ്റി ടീം

ലോകകപ്പിലെ ചരിത്രനേട്ടം ആഘോഷിച്ച് സ്‌പെയിന്‍; ചുവപ്പും മഞ്ഞയും അണിഞ്ഞ് മഡ്രിഡ് നഗരം
dot image

ഫുട്‌ബോള്‍ ലോകകപ്പില്‍ സ്‌പെയിന്‍ നേടിയ ചരിത്രവിജയം ആഘോഷിക്കാന്‍ മഡ്രിഡിലെത്തിയത് പതിനായിരങ്ങള്‍. കഴിഞ്ഞദിവസം സ്‌പെയിനിലെത്തിയ ടീമിന് രാജകുടുംബവും സ്‌പെയിന്‍ സര്‍ക്കാരും ആവേശോജ്വല വരവേല്‍പ് നല്‍കി. സ്‌പെയിനിന്റെ ഐക്കണിക് ചുവപ്പ് ജേഴ്‌സികളണിഞ്ഞും, ദേശീയ പതാകയുടെ വര്‍ണ്ണങ്ങള്‍ മുഖത്ത് ചായം പൂശിയും, വമ്പന്‍ പതാകകള്‍ ഏന്തിയും ആയിരക്കണക്കിന് 'ലാ റോജ' ആരാധകര്‍ മഡ്രിഡിന്റെ ഹൃദയഭാഗത്തേക്ക് ഒഴുകിയെത്തി. തങ്ങളുടെ രാജ്യം കാത്തിരുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പ് കിരീട നേട്ടം അവര്‍ ആവേശത്തോടെ ആഘോഷിച്ചു.

സ്‌പെയിനിന്റെ വിജയകരമായ ലോകകപ്പ് പോരാട്ടത്തില്‍ എല്ലാ മത്സരങ്ങളിലും മുഴുവന്‍ സമയവും കളിച്ച ലെഫ്റ്റ് ബാക്ക് മാര്‍ക്ക് കുകുറെയ, ലോകകപ്പ് ട്രോഫി ഉയര്‍ത്തിപ്പിടിച്ച ശേഷം മൈക്കെടുത്ത് 2024-ല്‍ തരംഗമായ തന്റെ പേരുള്ള പ്രശസ്തമായ ഗാനം ആലപിച്ചു. ഇതോടെ ജനക്കൂട്ടം ആവേശഭരിതരായി. ആരാധകരും ഒപ്പം പാടിയതോടെ ആഘോഷങ്ങള്‍ കൊടുമുടിയിലെത്തി. ബാഴ്സലോണയുടെ 19-കാരനായ യുവതാരം ലമീന്‍ യമാലും ആഘോഷങ്ങളില്‍ സജീവമായി പങ്കെടുത്തു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത യമാല്‍, പരേഡ് ബസ്സിലിരുന്ന് 'ബാഡ് ബണ്ണി'യുടെ പാട്ടുകള്‍ ഒപ്പം പാടി ആഘോഷം കളറാക്കി. യാത്രയ്ക്കിടയില്‍ തന്റെ ഇളയ സഹോദരന്‍ കെയ്ന്റെ പോസ്റ്റര്‍ ഏന്തി നില്‍ക്കുന്ന ഒരു ആരാധകനെ കണ്ട യമാല്‍, ആ ബാനര്‍ വാങ്ങി ഉയര്‍ത്തിപ്പിടിച്ചു.

ടീം പ്ലാസ ഡി സിബെലെസിലെ സമാപന ചടങ്ങിലേക്ക് എത്തിയപ്പോഴും അന്തരീക്ഷം ആവേശഭരിതമായിരുന്നു. കളിക്കാരെ ഓരോരുത്തരായി വേദിയിലേക്ക് സ്വാഗതം ചെയ്തപ്പോള്‍, നായകനും ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള 'ഗോള്‍ഡന്‍ ബോള്‍' ജേതാവുമായ റോഡ്രിക്ക് ആരാധകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. തുടര്‍ന്ന്, പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂന്റെയെ സ്പാനിഷ് കളിക്കാര്‍ വായുവില്‍ ഉയര്‍ത്തിയെറിഞ്ഞ് ആദരിച്ചു.

നേരത്തെ, മഡ്രിഡില്‍ വിമാനമിറങ്ങിയ ലൂയിസ് ഡി ലാ ഫ്യൂന്റെയും സംഘവും സര്‍സുവെല കൊട്ടാരത്തില്‍ വെച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഫിലിപ് ആറാമന്‍ രാജാവ്, ലെറ്റിസിയ രാജ്ഞി എന്നിവരടങ്ങുന്ന രാജകുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് തെരുവുകളിലൂടെയുള്ള തുറന്ന ബസ് പരേഡ് ആരംഭിച്ചത്.

ആയിരക്കണക്കിന് ആരാധകര്‍ രാത്രി മുഴുവന്‍ പാട്ടുപാടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും ആഹ്ലാദപ്രകടനം നടത്തിയതോടെ മഡ്രിഡിലെ തെരുവുകള്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന വര്‍ണ്ണക്കടലായി മാറി. ചരിത്രപരമായ ഈ വിജയം ആഘോഷിക്കുന്നതിനായി, മഡ്രിഡിലെ സിബെലെസ് കമ്മ്യൂണിക്കേഷന്‍സ് പാലസില്‍ 'റിവേഴ്‌സ് ഓഫ് ദി വേള്‍ഡ്' എന്ന പേരില്‍ ഒരു പൊതു വിജയാഘോഷ പരിപാടി സ്‌പെയിന്‍ പ്രഖ്യാപിച്ചിരുന്നു. ന്യൂയോര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍, എക്‌സ്ട്രാ ടൈമില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 1-0 ന് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ തങ്ങളുടെ രണ്ടാമത്തെ ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 2010-ലെ ആദ്യ ലോകകപ്പ് വിജയത്തിന് ശേഷമുള്ള 16 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. പകരക്കാരനായി ഇറങ്ങിയ ഫെറാന്‍ ടോറസാണ് സ്‌പെയിനിന്റെ വിജയശില്പിയായത്. പെഡ്രോ പോറോ നല്‍കിയ ക്രോസ് നിക്കോ വില്യംസ് അസിസ്റ്റ് ചെയ്തപ്പോള്‍, ബോക്‌സിനുള്ളില്‍ ലഭിച്ച അവസരം മുതലാക്കി 106-ാം മിനിറ്റില്‍ ടോറസ് നിര്‍ണ്ണായക ഗോള്‍ നേടുകയായിരുന്നു. 68 ശതമാനം പന്ത് കൈവശം വെച്ചും, 11 ഓണ്‍-ടാര്‍ഗെറ്റ് ഷോട്ടുകള്‍ ഉള്‍പ്പെടെ ആകെ 20 ഷോട്ടുകള്‍ പായിച്ചും തുടക്കം മുതല്‍ ഒടുക്കം വരെ സ്‌പെയിന്‍ ഫൈനലില്‍ ആധിപത്യം പുലര്‍ത്തി. മറുഭാഗത്ത് അര്‍ജന്റീനയ്ക്ക് വെറും നാല് ഷോട്ടുകള്‍ മാത്രമാണ് ഉതിര്‍ക്കാനായത്.

content highlights: Spain Celebrates Historic World Cup Victory; Madrid Painted in Red and Yellow

dot image
To advertise here,contact us
dot image