
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ പുതിയ ഭരണഘടന അംഗീകരിച്ച് സുപ്രീം കോടതി. താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പുതിയ ഭരണഘടനക്ക് ഇന്ത്യൻ ഫുട്ബോളിനെ മുന്നോട്ട് നയിക്കുമെന്നും സുപ്രീം കോടതി വിലയിരുത്തി.
ഫെഡറേഷന്‍റെ 14 അംഗ നിർവാഹക സമിതിയിൽ ഇനി മുതൽ കുറഞ്ഞത് 5 ഇന്ത്യൻ മുൻ താരങ്ങൾ ഉണ്ടായിരിക്കണമെന്നും ഇവരില്‍ രണ്ട് പേര്‍ വനിതകളായിരിക്കണമെന്നും ജസ്റ്റിസുമാരായ നരസിംഹ, എ എസ് ചന്ദൂർകർ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
അതേ സമയം കല്യാൺ ചൗബെ പ്രസിഡന്റ് സ്ഥാനത്ത് തുടരും. അടുത്ത വർഷമായിരിക്കും ഇനി പുതിയ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പ് നടക്കുക.
ഒക്ടോബർ 30നകം പുതിയ ഭരണഘടന അംഗീകരിക്കണമെന്നും അല്ലെങ്കിൽ വിലക്ക് നേരിടണമെന്നും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫ അന്ത്യശാസനം നൽകിയിരുന്നു. സുപ്രീം കോടതി ഉത്തരവോടെ ഫിഫ വിലക്കാനുള്ള സാധ്യതയും ഇല്ലാതായി.
Content Highlights: Supreme Court approves AIFF's new constitution; possibility of FIFA ban lifted