
യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിൽ ചരിത്ര നേട്ടം കുറിച്ച് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നേഷൻസ് ലീഗ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കൂടിയ
താരമായിരിക്കുകയാണ് റൊണാൾഡോ. മത്സരത്തിന്റെ 61-ാം മിനിറ്റിലാണ് സൂപ്പർതാരത്തിന്റെ ഗോൾ പിറന്നത്. പിന്നാലെ 88-ാം മിനിറ്റിൽ താരം പരിക്കേറ്റ് പുറത്തായി. അന്താരാഷ്ട്ര ഫുട്ബോളിൽ പോർച്ചുഗലിനായി റൊണാൾഡോ നേടുന്ന 138-ാമത്തെ ഗോളാണിത്. ക്ലബ് ഫുട്ബോളിൽ താരം 800 ഗോളുകളും നേടിയിട്ടുണ്ട്.
മത്സരത്തിൽ പോർച്ചുഗൽ വിജയിച്ച് യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്തു. ഇതോടെ
നേഷന്‍സ് ലീഗില്‍ രണ്ട് തവണ കിരീടം നേടുന്ന രാജ്യമായും പോര്‍ച്ചുഗല്‍ മാറിയിരുന്നു. ഫെെനലില്‍ നിശ്ചിത സമയവും എക്സ്ട്രാ ടൈമും പൂർത്തിയാകുമ്പോൾ പോര്‍ച്ചുഗലും സ്പെയ്നും രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചു. പോർച്ചുഗലിനായി റൊണാൾഡോയെ കൂടാതെ ന്യൂനോ മെൻഡസ് ആണ് മറ്റൊരു ഗോൾ നേടിയത്. സ്പെയ്നിനായി മാർട്ടിൻ സുബിമെൻഡി, മൈക്കൽ ഒയാർസബാൽ എന്നിവരും വലചലിപ്പിച്ചു.
പെനാൽറ്റി ഷൂട്ടൗട്ടിലാണ് മത്സരവിജയിയെ കണ്ടെത്താനായത്. മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗലിന്റെ ഷുട്ടൗട്ടിലെ വിജയം. പോർച്ചുഗലിനായി ഷൂട്ടൗട്ടിൽ എല്ലാവരും പന്ത് വലയിലെത്തിച്ചു. ഗോണ്‍സാലോ റാമോസ്, വിറ്റീന്യ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനോ മെൻഡസ്, റൂബൻ ഡയസ് എന്നിവരാണ് കിക്കുകൾ എടുത്തത്. സ്പാനിഷ് നിരയിൽ മൈക്കൽ മെറീനോ, അലക്സ് ബയേന, ഇസ്കോ എന്നിവർ വലകുലുക്കി. അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയോഗ കോസ്റ്റ തടഞ്ഞത് നിർണായകമായി. സ്പെയ്നിന്റെ അഞ്ചാം കിക്കിന് മുമ്പ് തന്നെ പോർച്ചുഗൽ മത്സരം വിജയിക്കുകയും ചെയ്തു.
Content Highlights: Cristiano Ronaldo Achieves Historic Feat In Nations League Final