അൽ-ഒഖ്ദൂദിനെ 9-0ത്തിന് തകർത്ത് അൽ നസർ; ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് അൽ നസർ സംഘം കളത്തിലിറങ്ങിയത്

dot image

സൗദി പ്രോ ലീഗ് ഫുട്ബോളിൽ ചരിത്ര വിജയം കുറിച്ച് അൽ നസർ. അൽ ഒഖ്ദൂദിനെ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്കാണ് അൽ നസർ തകർത്തെറിഞ്ഞത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് അൽ നസർ സംഘം കളത്തിലിറങ്ങിയത്. എന്നിട്ടും സാദിയോ മാനേയുടെ നാല് ഗോൾ അൽ നസറിന് ചരിത്രത്തിലെ ഏക്കാലത്തെയും വലിയ വിജയത്തിന് വഴിയൊരുക്കി.

മത്സരത്തിന്റെ 16-ാം മിനിറ്റിൽ തന്നെ അൽ നസറിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമായി. അയ്മാൻ യഹ്യയാണ് ആദ്യം വലചലിപ്പിച്ചത്. 20, 52 മിനിറ്റുകളിൽ ജോൺ ഡുറാൻ ഗോളുകൾ നേടി. മാർസലോ ബ്രോസോവിച്ച് 27-ാം മിനിറ്റിലാണ് അൽ നസറിനായി വലകുലുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ സാദിയോ മാനെ ആദ്യ ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ അൽ നസർ എതിരില്ലാത്ത നാല് ഗോളുകൾക്ക് മുന്നിലായിരുന്നു.

രണ്ടാം പകുതിയിൽ 59, 64, 74 മിനിറ്റുകളിൽ മാനെ വീണ്ടും ഗോളുകൾ നേടി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 94-ാം മിനിറ്റിൽ മുഹമ്മദ് മാരൻ കൂടി ഗോൾ നേടിയതോടെ അൽ നസറിന്റെ ഗോൾനേട്ടം ഒമ്പതായി ഉയർന്നു. വിജയത്തോടെ സൗദി പ്രോ ലീഗ് പോയിന്റ് ടേബിളിൽ അൽ നസർ മൂന്നാം സ്ഥാനത്തായി. 31 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുകളാണ് അൽ നസർ നേടിയിരിക്കുന്നത്. 31 മത്സരങ്ങളിൽ 74 പോയിന്റ് നേടിയ അൽ ഇത്തിഹാദ് ആണ് പോയിന്റ് പട്ടികയിൽ ഒന്നാമൻ.

Content Highlights: Al Nassr smashes Al Akhdoud in Saudi Pro League to break club record for biggest win

dot image
To advertise here,contact us
dot image