

ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിലെ തുടര്‍ പരാജയങ്ങള്‍ക്കൊടുവിൽ ആദ്യ വിജയം സ്വന്തമാക്കിയതിന്റെ ആശ്വാസത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ ആവേശകരമായ ജയത്തിന് പിന്നാലെ രസകരമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രഹാനെ ഇപ്പോൾ. 'സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ടതുകൊണ്ട് കളി കഴിഞ്ഞയുടന്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു, എന്നാല്‍ ഈ ജയത്തിന് ശേഷം ഗ്രൗണ്ടില്‍ അഞ്ച് മിനിറ്റ് അധികം ചിലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം'. ഇതായിരുന്നു അദ്ദേഹത്തിന്റെ ആ പ്രതികരണം.
'റിങ്കു സിംഗിന്റേയും വരുണ്‍ ചക്രവര്‍ത്തിയുടേയും കാര്യത്തില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. വരുണ്‍ മോശം ഫോമിലൂടെ കടന്നുപോയിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അദ്ദേഹം മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അതുപോലെ മാനസികമായി വലിയ സമ്മര്‍ദ്ദത്തിലായിരുന്ന റിങ്കു കളി ഫിനിഷ് ചെയ്ത രീതി കാണാന്‍ ഏറെ കാത്തിരുന്നതാണ്.' രാജസ്ഥാനെതിരായ വിജയത്തിൽ നിർണായക പങ്കുവഹിച്ച റിങ്കു സിങ്ങിനെയും വരുണ്‍ ചക്രവര്‍ത്തിയെയും വാനോളം പുകഴ്ത്തികൊണ്ട് രഹാനെ വ്യക്തമാക്കി. മികച്ച ആഭ്യന്തര സീസണിന് ശേഷം ടീമിലെത്തിയ അനുകൂല്‍ റോയിയുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.
ഈഡൻ ഗാർഡൺസിലേത് പോലുള്ള പിച്ചുകളില്‍ സ്‌ട്രൈക്ക് റേറ്റിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.'വലിയ സിക്‌സറുകള്‍ അടിക്കുന്നതിനേക്കാള്‍ സിംഗിളുകളും ഡബിളുകളും എടുത്ത് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലായിരുന്നു ഞങ്ങൾ ശ്രദ്ധിക്കേണ്ടിയിരുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ ഇത്തരം പിഴവുകള്‍ ഞങ്ങള്‍ക്ക് സംഭവിച്ചിരുന്നു. എന്നാൽ, ഈ മത്സരത്തില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുമുണ്ട്', രഹാനെ കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന അഞ്ച് ദിവസത്തെ ഇടവേള ടീമിന് പിഴവുകള്‍ തിരുത്താന്‍ സഹായിക്കുമെന്നും ഡ്രസിങ് റൂമിലെ അന്തരീക്ഷം മികച്ചതാണെന്നും രഹാനെ വ്യക്തമാക്കി. ഏപ്രില്‍ 26-ന് ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അടുത്ത മത്സരം.
Content highlight: 'Strike rate doesn't matter'; KKR captain Ajinkya Rahane after the win