

ഐപിഎല്ലില്‍ നിന്നു ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. 9.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് താരത്തെ സ്വന്തമാക്കിയിരുന്നത്. എന്നാല്‍ പിന്നീട് കെകെആര്‍ താരത്തെ ഒഴിവാക്കി.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെിരെ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും ടീം ഉടമ ഷാരൂഖ് ഖാനുമെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് മുസ്തഫിസുറിനെ റിലീസ് ചെയ്യാന്‍ ബിസിസിഐ കൊല്‍ക്കത്തയോട് ആവശ്യപ്പെട്ടത്.
എന്നാൽ തന്നെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് മുസ്തഫിസുറിന് കെകെആറിനെതിരെ നിയമപരമായി നടപടികള്‍ സ്വീകരിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ താരം അതു വേണ്ടെന്നു വച്ചു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് മിഥുനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'വേള്‍ഡ് ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ (ഡബ്ല്യുസിഎ) മുസ്തഫിസുറിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. വിഷയത്തില്‍ കെകെആറിനെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കുമായിരുന്നു. കാരണം അദ്ദേഹത്തെ പുറത്താക്കിയത് ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തിലോ പരിക്കിന്റെ അടിസ്ഥാനത്തിലോ ഒന്നുമല്ല.
ഇത്തരം സാഹചര്യത്തില്‍ പുറത്താക്കപ്പെടുന്ന താരത്തിന് നഷ്ടപരിഹാരത്തിനും മറ്റും അര്‍ഹതയുണ്ട്. കരാര്‍ റദ്ദാക്കുന്നതിനെതിരെ ഔദ്യോഗികമായി പ്രതിഷേധിക്കാനും നിയമപരമായ അന്വേഷണം നടത്തുന്നതിനും ഡബ്ല്യുസിഎ താരത്തിനു പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.'
'എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മറ്റു നടപടികളിലേക്കോ നിയമപരമായ കാര്യങ്ങളിലേക്കോ പോകാന്‍ ബംഗ്ലാ പേസര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നിലപാടിനെ മാനിച്ചാണ് നിയമപരമായ കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നു തീരുമാനിച്ചത്'- മുഹമ്മദ് മിഥുന്‍ വ്യക്തമാക്കി.
Content Highlights: mustafizur rahman reject chance to legal action against kkr