വിജയ് ഹസാരെയില്‍ വീണ്ടും വെടിക്കെട്ട് സെഞ്ച്വറി; ദേവ്ദത്തിനെ സെലക്ടർമാർ ഇനി എങ്ങനെ തഴയും?

ഈ സീസണിൽ‌ വിജയ് ഹസാരെ ട്രോഫിയിൽ മലയാളി താരം സ്വന്തമാക്കുന്ന നാലാമത്തെ സെഞ്ച്വറിയാണിത്

വിജയ് ഹസാരെയില്‍ വീണ്ടും വെടിക്കെട്ട് സെഞ്ച്വറി; ദേവ്ദത്തിനെ സെലക്ടർമാർ ഇനി എങ്ങനെ തഴയും?
dot image

ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും വെടിക്കെട്ട് പ്രകടനം തുടർന്ന് മലയാളി താരം ദേവ്ദത്ത് പടിക്കൽ. ത്രിപുരയ്ക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിലും കർണാടകയ്ക്ക് വേണ്ടി തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ്. ഈ സീസണിൽ‌ വിജയ് ഹസാരെ ട്രോഫിയിൽ മലയാളി താരം സ്വന്തമാക്കുന്ന നാലാമത്തെ സെഞ്ച്വറിയാണിത്.

ത്രിപുരയ്‌ക്കെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ദേവ്ദത്ത് 120 പന്തില്‍ 108 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്‌സും എട്ട് ബൗണ്ടറിയും സഹിതമായിരുന്നു ദേവ്ദത്തിന്റെ വെടിക്കെട്ട്. ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും നാലാം മത്സരത്തിലും മൂന്നക്കം കണ്ട ദേവ്ദത്ത് ഇപ്പോൾ അഞ്ചാം മത്സരത്തിലും സെഞ്ച്വറി തികച്ചിരിക്കുകയാണ്.

മികച്ച ഫോമോടെ ദേശീയ ടീമിലേക്ക് അവകാശവാദം ഉന്നയിക്കാനും ദേവ്ദത്തിന് സാധിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം നടത്തുന്ന ദേവ്ദത്ത് 37 ലിസ്റ്റ് എ ക്രിക്കറ്റിൽ നിന്ന് 13 സെഞ്ച്വറിയും 12 അർധ സെഞ്ച്വറികളുമാണ് നേടിയത്. എന്നാൽ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് ദേവ്ദത്തിന് വിളിയെത്തിയിട്ടില്ല.

രണ്ട് വീതം ടെസ്റ്റിലും ട്വന്റി20യിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല. ന്യൂസീലന്‍ഡിനെതിരായ പരമ്പരയും അതുവരെ 2027 ഏകദിന ലോകകപ്പും ദേവ് സ്വപ്‌നം കാണുന്നുണ്ട്. നാല് ഓപ്പണര്‍മാര്‍ ഉള്ള സ്‌ക്വാഡില്‍ ദേവ്ദത്തിനെ എവിടെ പ്ലേസ് ചെയ്യുമെന്നാണ് ചോദ്യം. രോഹിത് ശര്‍മ, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുള്ള ടോപ് ഓര്‍ഡര്‍. യശ്വസി ജയ്‌സ്വാളും റുതുരാജ് ഗെയ്ക്ക്വാദുമാണ് അവസരത്തിനായി കാത്തിരിക്കുന്ന താരങ്ങള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ഏകദിന പരമ്പരയില്‍ ഇരുവരും സെഞ്ച്വറി നേടുകയും ചെയ്തു.

ടോപ് ഓര്‍ഡര്‍ ബാറ്ററായ ദേവ് കര്‍ണാടകക്കായി തിളങ്ങുന്നത് ഓപ്പണറുടെ റോളിലാണ്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രണ്ട് പേരെയും മാറ്റാനാവില്ല. ട്വന്റി-20 ടീമില്‍ നിന്ന് തഴയപ്പെട്ട ഗില്ലിനെ ഇനി ബിസിസിഐ അ​വ​ഗണിക്കില്ല. മാത്രമല്ല ഗില്‍ ക്യാപ്റ്റന്‍ കൂടിയാണ്. രോഹിത് നിലവിലെ ഒന്നാം നമ്പര്‍ ബാറ്ററാണ്. അതോടെ ഓപ്പണിങ് പൊളിക്കില്ല. ബാക്കപ്പായി ഉള്ള ജയ്‌സ്വാള്‍ കിട്ടിയ അവസരം മുതലെടുക്കുകയും ചെയ്തു. ഇനി മൂന്നാം നമ്പറിലേക്ക് നോക്കുമ്പോള്‍ ഇവിടെ ഇതിഹാസ താരം വിരാട് കോലിയുണ്ട്. മിന്നും ഫോമിലുള്ള കോലി, റാങ്കിംഗില്‍ രോഹിതിന് പിന്നില്‍ രണ്ടാമതുമുണ്ട്. മധ്യനിരയിലേക്ക് പരിഗണിക്കുമ്പോള്‍ ഋതുരാജിനെ തഴയാന്‍ കഴിയില്ല. ദക്ഷിണാഫ്രിക്കക്കെതിരെ തിളങ്ങിയ, ഋതു വിജയ് ഹസാരെയിലും മികച്ച ഫോമിലാണ്.

Content highlights: Devdutt Padikkal scored a spectacular century in the Vijay Hazare Trophy, leading his team with an outstanding batting performance

dot image
To advertise here,contact us
dot image