

ഇന്ത്യയ്ക്കെതിരെ കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിയർക്കുന്നു. മത്സരത്തിന്റെ ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിലാണ്. ഓപണർമാരായ റയാൻ റിക്ലത്തൺ, എയ്ഡൻ മാർക്രം, ക്യാപ്റ്റൻ തെംബ ബവൂമ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
മത്സരത്തിൽ ടോസ് വിജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 22 പന്തിൽ 23 റൺസെടുത്ത റയാൻ റിക്ലത്തണിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. ജസ്പ്രീത് ബുംമ്രയുടെ ഒരു തകർപ്പൻ പന്തിൽ റിക്ലത്തൺ ക്ലീൻ ബൗൾഡാകുകയായിരുന്നു. എയ്ഡൻ മാർക്രവുമായി 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് റിക്ലത്തൺ പുറത്തായത്.
റിക്ലത്തണിന് പിന്നാലെ എയ്ഡൻ മാർക്രവും പുറത്തായി. നന്നായി കളിച്ചുകൊണ്ടിരുന്ന മാർക്രം 31 റൺസ് നേടി. ക്യാപ്റ്റൻ തെംബ ബവൂമയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങാനായില്ല. മൂന്ന് റൺസ് മാത്രമെടുത്ത ബവൂമയെ കുൽദീപ് യാദവ് ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചു. ആദ്യ സെഷൻ പിരിയുമ്പോൾ ദക്ഷിണാഫ്രിക്കയുടെ ടോണി ഡി സോർസി 15 റൺസോടെയും 22 റൺസോടെ വിയാൻ മൾഡറും ക്രീസിലുണ്ട്.
Content Highlights: South Africa struggles to score in first session of Kolkatta test