
പാകിസ്താനെതിരെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 333നെതിരെ ദക്ഷിണാഫ്രിക്ക 404 റണ്‍സെടുത്തു.
എന്നാല്‍ പതിനൊന്നാമനായി ക്രീസിലെത്തിയ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കഗിസോ റബാഡയാണ് സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചത്. 61 പന്തിൽ നാല് സിക്‌സും നാല് ഫോറും അടക്കം 71 റൺസാണ് നേടിയത്.
സെനുരാന്‍ മുത്തുസാമി (89), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (76), ടോണി ഡി സോര്‍സി (55) എന്നിവരുടെ ഇന്നിംഗ്‌സുകളും നിര്‍ണായകമായി. പാകിസ്താന് വേണ്ടി 38-ാം വയസില്‍ അരങ്ങേറിയ ആസിഫ് ആഫ്രീദി ആറ് വിക്കറ്റെടുത്തു.
നേരത്തെ, പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് 333ന് അവസാനിച്ചിരുന്നു. ഷാന്‍ മസൂദിന്റെ (87) ഇന്നിംഗ്‌സാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സൗദ് ഷക്കീല്‍ (66), അബ്ദുള്ള ഷഫീഖ് (57), സല്‍മാന്‍ അഗ (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് ഏഴ് വിക്കറ്റെടുത്തു.
Content Highlights: 71 off 61 balls; Rabada thrashes Pakistan bowlers; South Africa take lead