
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യാ-പാക് മത്സരത്തിനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് ആരാധകർ. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ഏറ്റുമുട്ടുന്നതിനെ ഒരുപാട് ആരാധകർ എതിർക്കുന്നുണ്ട്. പാകിസ്താനെതിരെ ഇന്ത്യ കളിക്കാൻ പാടില്ലായിരുന്നു എന്ന അഭിപ്രായമാണ് ഇന്ത്യൻ ആരാധകരെല്ലാം പറഞ്ഞെത്തിയത്.
ഇപ്പോൾ ഇന്ത്യൻ കളിക്കാർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പഹൽഗ്രാം ആക്രമത്തിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യ. ഐഷന്യ ദ്വിവേദിയാണ് ഇന്ത്യൻ ടീമിനെതിരെയും ബിസിസിഐയ്ക്കെതിരെയും തിരിഞ്ഞത്.
പഹൽഗാമിൽ മരണപ്പെട്ടവരെ കുറിച്ച് ഇന്ത്യൻ ടീം ഓർക്കുന്നില്ലെന്നാണ് അവർ പറയുന്നത്.
'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ബിസിസിഐ അംഗീകരിക്കരുതായിരുന്നു. ആ 26 കുടുംബങ്ങളോട് ബിസിസിഐയ്ക്ക് യാതൊരു അനുകമ്പയുമില്ല. എന്താണ് നമ്മുടെ ക്രിക്കറ്റ് താരങ്ങൾ ചെയ്യുന്നത്? ഇത് നമ്മുടെ നാഷണൽ ഗെയിമായിട്ടാണ് കാണുന്നത്. ഒന്ന് രണ്ട് കളിക്കാരൊഴികെ ബാക്കിയാരും ഈ കളി വേണ്ടെന്ന് വെക്കാൻ തയ്യാറായില്ല.
തോക്കിന്‍ മുനയിൽ നിർത്തി കളിക്കാൻ പറയാൻ ബിസിസിഐയ്ക്ക് കഴിയില്ല. അവർ അവരുടെ രാജ്യത്തിനുവേണ്ടി നിലപാട് സ്വീകരിക്കണം. പക്ഷേ അവർ അത് ചെയ്യുന്നില്ല,' ദ്വിവേദി എഎൻഐയോട് പറഞ്ഞു.
മരിച്ച 26 പേർ നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരാണെങ്കിൽ വേദനിക്കില്ലേയെന്നും അവർ ബ്രോഡ്കാസ്‌റ്റേഴ്‌സിനോട് ചോദിച്ചു. ഈ മത്സരത്തിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് പാകിസ്താൻ തീവ്രവാദം നടത്തില്ലെന്ന് ആര് കണ്ടുവെന്നും ദ്വിവേദി കൂട്ടിച്ചേർത്തു.
Content Highlights- Pahalgam terror attack victim's widow slams India-Pak match