
സിംബാബ്‍വെയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തിലേക്ക്. മൂന്ന് ദിവസത്തെ മത്സരം പൂർത്തിയാകുമ്പോൾ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെ ഒരു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിങ്സിൽ 537 റൺസാണ് സിംബാബ്‍വെയുടെ വിജയലക്ഷ്യം. സ്കോർ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 418 റൺസ് ഡിക്ലയർഡ്, സിംബാബ്‍വെ ഒന്നാം ഇന്നിങ്സ് 251. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 369, സിംബാബ്‍വെ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 32.
നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്. 147 റൺസെടുത്ത വിയാൻ മൾഡറുടെ പോരാട്ടമാണ് രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ പോരാട്ടത്തിന് അടിത്തറയിട്ടത്. ക്യാപ്റ്റൻ കേശവ് മഹാരാജ് 51 റൺസും സംഭാവന ചെയ്തു. കൈൽ വെരായ്നെ 36, കോർബിൻ ബോഷ് 36, ഡേവിഡ് ബെഡിങ്ഹാം 35, ടോണി ഡെ സോർസി 31 എന്നിവർക്ക് വലിയ ഇന്നിങ്സുകൾ കളിക്കാൻ കഴിയാതെ പോയി. സിംബാബ്‍വെയ്ക്കായി വെല്ലിങ്ടൺ മസകാഡ്‌സ നാല് വിക്കറ്റെടുത്തു.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെയ്ക്ക് 12 റൺസെടുത്ത തകുദ്സ്വനാഷെ കൈതാനോയുടെ വിക്കറ്റാണ് നഷ്ടമായത്. അഞ്ച് റൺസോടെ പ്രിൻസ് മസ്വോർ ക്രീസിലുണ്ട്.
ആദ്യ ദിവസം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിൽ ദക്ഷിണാഫ്രിക്ക ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ലുയാൻ-ഡ്രെ പ്രിട്ടോറിയസിന്റെയും കോർബിൻ ബോഷിന്റെയും സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്. അരങ്ങേറ്റ മത്സരത്തിൽ ലുയാൻ ഡ്രെ പ്രിട്ടോറിയസ് 160 പന്തിൽ 11 ഫോറും നാല് സിക്സറും സഹിതം 153 റൺസെടുത്തു. എട്ടാം നമ്പറിലെത്തി 214 പന്തിൽ പുറത്താകാതെ 100 റൺസ് നേടിയ കോർബിൻ ബോഷ് പുറത്താകാതെ നിന്നു. 51 റൺസെടുത്ത് ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ ഡെവാൾഡ് ബ്രവിസും നിർണായക സംഭാവനകൾ നൽകി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെയ്ക്കായി സെഞ്ച്വറി നേടിയ സീൻ വില്യംസ് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 164 പന്തിൽ 16 ഫോറുകൾ ഉൾപ്പെടെ 137 റൺസ് നേടിയ വില്യംസിന്റെ ബാറ്റിങ് സിംബാബ്‍വെ സ്കോർ 200 കടത്തി. 36 റൺസെടുത്ത ക്യാപ്റ്റൻ ക്രെയ്ഗ് എർവിനാണ് സിംബാബ്‍വെ നിരയിലെ രണ്ടാമത്തെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയിൽ വിയാൻ മൾഡർ നാല് വിക്കറ്റുകൾ വീഴ്ത്തി. കോഡി യൂസഫ്, ക്യാപ്റ്റൻ കേശവ് മഹാരാജ് എന്നിവർ മൂന്ന് വീതം വിക്കറ്റുകളും സ്വന്തമാക്കി.
Content Highlights: South Africa are in a commanding position in first test