
2024 ല്‍ ഇന്ത്യ ടി20 ലോക ചാംപ്യന്മാരായ ദിവസത്തിന്റെ ഓർമകൾ പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. കിരീട നേട്ടത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലാണ് രോഹിത് പ്രതികരണവുമായെത്തിയത്. ടി20 ലോകകപ്പ് ഫൈനലിന് മുമ്പുള്ള രാത്രി തനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്നും കടുത്ത സമ്മർദ്ദത്തിലായിരുന്നു താനെന്നും രോഹിത് പ്രതികരിച്ചു.
'13 വർഷം വലിയൊരു കാലയളവാണ്. അത്രയും കാലം ഞാനൊരു വിശ്വകിരീടത്തിനായി കാത്തിരുന്നു. 2007 ലാണ് അതിന് മുമ്പ് ഞാനൊരു ലോകകപ്പ് വിജയിച്ചത്. പല താരങ്ങൾക്കും 13 വർഷത്തെ കരിയർ തന്നെ ഉണ്ടാകാറില്ല. ബാര്‍ബഡോസിലെ ആ മത്സരത്തിന് തൊട്ടുമുമ്പുള്ള രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ലോകകപ്പിനെക്കുറിച്ച് മാത്രമായിരുന്നു ചിന്ത. അത്രമേൽ സമ്മർദ്ദത്തിലായിരുന്നു ഞാൻ,' രോഹിത് ശർമ ജിയോസ്റ്റാറിനോട് പറഞ്ഞു.
'ഉള്ളിലുണ്ടായിരുന്ന സമ്മർദ്ദം ഞാൻ പുറത്തുകാണിച്ചില്ല. രാവിലെ ഏഴ് മണിയോടെയാണ് ഉണർന്നത്. റൂമിന് മുന്നിൽ നിന്നാൽ എനിക്ക് ഗ്രൗണ്ട് കാണാമായിരുന്നു. ഒമ്പത് മണിയോടെ ഗ്രൗണ്ടിലേക്ക് നടന്നു. മത്സരം തുടങ്ങാന്‍ നേരമായി. അടുത്ത രണ്ട് മണിക്കൂറുകൾ ഞാൻ ഗ്രൗണ്ടിലായിരുന്നു. നാല് മണിക്കൂറിന് ശേഷം എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ലോകകിരീടത്തില്‍ ആര് മുത്തമിടുമെന്ന് അറിയാൻ പോകുന്ന മണിക്കൂറുകളാണത്,' രോഹിത് ശർമ കൂട്ടിച്ചേർത്തു.
'വിശ്വ വിജയത്തിനായി മറ്റൊരു ദിവസത്തേയ്ക്ക് കൂടി കാത്തിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ ടീമിലെ മറ്റു താരങ്ങളെ നോക്കി. ആരുടെയും മുഖത്ത് ടെൻഷൻ കണ്ടില്ല. എന്റെ മുഖത്തും അതുണ്ടായിരുന്നില്ല. എന്നാല്‍ എന്റെയുള്ളിൽ സമ്മര്‍ദം നിറയുകയായിരുന്നു. കാരണം ഞാനായിരുന്നല്ലോ ടീമിന്‍റെ നായകന്‍.
ടീമിലെ എല്ലാവര്‍ക്കും രാജ്യത്തിന് വേണ്ടി ലോകകപ്പ് വിജയിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഒടുവില്‍ ഞങ്ങളത് നേടി. 'ബാർബഡോസ് എന്നും എന്റെ സിരകളിൽ ഉണ്ടാകും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണത്.' രോഹിത് പ്രതികരിച്ചു.
Content Highlights: Rohit Sharma's candid admission on T20 World Cup win