
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ പരാജയപ്പെട്ട താരങ്ങളിൽ ശുഭ്മൻ ഗിൽ ആറാമൻ. ഇതിന് മുമ്പ് അഞ്ച് താരങ്ങൾ ഇന്ത്യൻ ടെസ്റ്റ് ടീമിലെ അവരുടെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ പരാജയത്തോടെ തുടങ്ങിയിരുന്നു. മുൻ നായകൻ വിരാട് കോഹ്‍ലി ഉൾപ്പെടെ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം തോൽവിയോടെയാണ് തുടങ്ങിയത്.
1932ൽ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്ന സി കെ നായിഡു തോൽവിയോടെയാണ് തന്റെ നായകകാലഘട്ടം ആരംഭിച്ചത്. ഇംഗ്ലണ്ടിനെതിരെ 158 റൺസിനായിരുന്നു നായിഡുവിന്റെ നായകനായുള്ള കാലഘട്ടത്തിന് തുടക്കമായത്. 1962ൽ മൻസൂർ അലി ഖാൻ പട്ടൗഡിയും ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻസി തോൽവിയോടെ ആരംഭിച്ചു. വെസ്റ്റ് ഇൻഡീസിനെതിരെ ഇന്നിങ്സിനും 30 റൺസിനുമായിരുന്നു അന്ന് പട്ടൗഡിയുടെ ഇന്ത്യൻ സംഘം പരാജയപ്പെട്ടത്.
ദിലീപ് വെങ്സർക്കാർ ആണ് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തോൽവി നേരിട്ട മറ്റൊരു നായകൻ. 1987ലെ ദിലീപിന്റെ ഇന്ത്യൻ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ വെങ്സർക്കാരിന്റെ ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു.
വിരാട് കോഹ്‍ലിയാണ് പട്ടികയിൽ നാലാമൻ. 2014ൽ എം എസ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് വിരാട് ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. പിന്നാലെ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ 48 റൺസിന് കോഹ്‍ലിയുടെ ഇന്ത്യൻ ടീം തോൽവി വഴങ്ങി.
പേസർ ജസ്പ്രീത് ബുംമ്രയും ക്യാപ്റ്റനായുള്ള ആദ്യ ടെസ്റ്റിൽ തോൽവി നേരിട്ടു. 2022ൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് ബുംമ്ര നായകനായത്. പക്ഷേ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു. ഒടുവിൽ 2025ൽ ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസിയുടെ കീഴിൽ ഇന്ത്യൻ ടീം പരാജയത്തോടെ തുടങ്ങിയിരിക്കുന്നു.
Content Highlights: Six Indian Test Captains Who Lost On Debut