
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിൽ താൻ തന്നെ നാലാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തുമെന്ന് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. നാളെ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായുള്ള വാർത്താസമ്മേളനത്തിലാണ് ഗില്ലിന്റെ വാക്കുകൾ. മൂന്നാം നമ്പറിൽ ആര് കളിക്കുമെന്നതിൽ അവസാന നിമിഷം മാത്രമെ തീരുമാനം എടുക്കൂവെന്നും ഗിൽ പ്രതികരിച്ചു.
'ഇംഗ്ലണ്ടിലെ മുമ്പത്തെ വേനൽക്കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതൽ ചൂട് അനുഭവപ്പെട്ടു. അതിനാൽ പിച്ചിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന് അറിയുവാനായി ഇന്ത്യൻ ടീം കാത്തിരിക്കുകയാണ്. പിച്ച് പരിശോധിച്ച ശേഷം മാത്രമെ ടീമിലെ താരങ്ങളുടെ ബാറ്റിങ് പൊസിഷൻ തീരുമാനിക്കുകയുള്ളൂ,' ഗിൽ പറഞ്ഞു.
'വിരാട് കോഹ്‍ലി വിരമിച്ചതിന് ശേഷം ഗൗതം ഗംഭീർ ആവശ്യപ്പെട്ടത് ഞാൻ നാലാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നാണ്. എനിക്കും നാലാം നമ്പറിൽ ബാറ്റ് ചെയ്യാനായിരുന്നു ആഗ്രഹം. അതുകൊണ്ട് ഇന്ത്യൻ ടീമിൽ നാലാം നമ്പറിൽ ഞാൻ ബാറ്റ് ചെയ്യും,' ഗിൽ വ്യക്തമാക്കി.
സൂപ്പർതാരം വിരാട് കോഹ്‍ലി വിരമിച്ചതോടെയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ നാലാം നമ്പറിൽ ആര് കളിക്കുമെന്നതിൽ ആകാംഷ ഉയർന്നത്. നേരത്തെ മൂന്നാം നമ്പറിൽ കളിച്ചുകൊണ്ടിരുന്ന ഗിൽ നാലാം സ്ഥാനത്തേയ്ക്കെത്തുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. ഇതോടെ മൂന്നാം നമ്പറിൽ ആര് കളിക്കുമെന്നതാണ് ആരാധകർക്ക് ഇനി അറിയേണ്ടത്.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ.
Content Highlights: Shubman Gill confirms he will bat India's No.4 for first Test