
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ട്വന്റി 20 പരമ്പരയും സ്വന്തമാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ്. രണ്ടാം ട്വന്റി 20യിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 18.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ എവിൻ ലീവ്സിനെ പുറത്താക്കി ലുക്ക് വുഡ് ഇംഗ്ലണ്ടിന് മേൽക്കൈ നൽകി. എന്നാൽ 47 റൺസെടുത്ത ജോൺസൺ ചാൾസും 49 റൺസുമായി ക്യാപ്റ്റൻ ഷായി ഹോപ്പും വിൻഡീസ് സ്കോർ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 90 റൺസ് പിറന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് വിൻഡീസിന് തിരിച്ചടിയായി.
18 ഓവർ പിന്നിടുമ്പോൾ വിൻഡീസ് സംഘം അഞ്ചിന് 155 എന്ന സ്കോറിലായിരുന്നു. 19-ാം ഓവറാണ് മത്സരത്തിന്റെ മൊമന്റം മാറ്റിമറിച്ചത്. ആദിൽ റാഷിദിന്റെ ആദ്യ മൂന്ന് പന്തുകളും ജേസൺ ഹോൾഡർ നിലംതൊടാതെ അതിർത്തി കടത്തി. നാലാം പന്തിൽ സിംഗിൾ വന്നു. അവസാന രണ്ട് പന്തുകളും റൊമാരിയോ ഷെപ്പേർഡും അതിർത്തി കടത്തി. ജേസൺ ഹോൾഡർ ഒമ്പത് പന്തിൽ പുറത്താകതെ 29 റൺസെടുത്തു. 11 പന്തിൽ പുറത്താകാതെ 19 റൺസായിരുന്നു റൊമാരിയോ ഷെപ്പേർഡിന്റെ സംഭാവന.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നാല് റൺസെടുത്ത ഓപണർ ജാമി സ്മിത്തിനെ വേഗത്തിൽ നഷ്ടമായി. എന്നാൽ പിന്നാലെ വന്നവരെല്ലാം ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്തപ്പോൾ ഇംഗ്ലണ്ട് സ്കോർ അനായാസം മുന്നോട്ട് നീങ്ങി. ബെൻ ഡക്കറ്റ് 30, ജോസ് ബട്ലർ 47, ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 34, ജേക്കബ് ബെഥൽ 26, ടോം ബാന്റൺ പുറത്താകാതെ 30 എന്നിങ്ങനെയാണ് ഇംഗ്ലണ്ട് നിരയിലെ സ്കോറിങ്ങുകൾ.
Content Highlights: England defeated West Indies in second t20 and sealed the series