
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. ഇതിൽ ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റാഷിദ് എറിഞ്ഞ 19-ാം ഓവറിൽ 31 റൺസാണ് വിൻഡീസ് സംഘം അടിച്ചെടുത്തത്. മൂന്ന് സിക്സറുകൾ ജേസൺ ഹോൾഡറുടെ ബാറ്റിൽ നിന്ന് പിറന്നപ്പോൾ രണ്ടെണ്ണം റൊമാരിയോ ഷെപ്പേർഡ് വകയായിരുന്നു.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് വിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ എവിൻ ലീവ്സിനെ പുറത്താക്കി ലുക്ക് വുഡ് ഇംഗ്ലണ്ടിന് മേൽക്കൈ നൽകി. എന്നാൽ 47 റൺസെടുത്ത ജോൺസൺ ചാൾസും 49 റൺസുമായി ക്യാപ്റ്റൻ ഷായി ഹോപ്പും വിൻഡീസ് സ്കോർ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 90 റൺസ് പിറന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് വിൻഡീസിന് തിരിച്ചടിയായി.
18 ഓവർ പിന്നിടുമ്പോൾ വിൻഡീസ് സംഘം അഞ്ചിന് 155 എന്ന സ്കോറിലായിരുന്നു. 19-ാം ഓവറാണ് മത്സരത്തിന്റെ മൊമന്റം മാറ്റിമറിച്ചത്. ആദിൽ റാഷിദിന്റെ ആദ്യ മൂന്ന് പന്തുകളും ജേസൺ ഹോൾഡർ നിലംതൊടാതെ അതിർത്തി കടത്തി. നാലാം പന്തിൽ സിംഗിൾ വന്നു. അവസാന രണ്ട് പന്തുകളും റൊമാരിയോ ഷെപ്പേർഡും അതിർത്തി കടത്തി. ജേസൺ ഹോൾഡർ ഒമ്പത് പന്തിൽ പുറത്താകതെ 29 റൺസെടുത്തു. 11 പന്തിൽ പുറത്താകാതെ 19 റൺസായിരുന്നു റൊമാരിയോ ഷെപ്പേർഡിന്റെ സംഭാവന.
Content Highlights: Adil Rashid conceeded 31 runs in an over