
ഇന്ത്യ എയ്ക്കെതിരായ നാല് ദിവസത്തെ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ലയൺസ് ശക്തമായ നിലയിൽ. ഇന്ത്യ എയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 348ന് മറുപടി പറയുന്ന ഇംഗ്ലണ്ട് ലയൺസ് രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെന്ന നിലയിലാണ്. ഇന്ത്യ എയുടെ ഒന്നാം ഇന്നിങ്സ് ടോട്ടലിനൊപ്പമെത്താൻ ഇംഗ്ലണ്ട് ലയൺസിന് ഇനി 156 റൺസ് കൂടി വേണം.
നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണ് ഇന്ത്യ എ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ചത്. 29 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ അവശേഷിച്ച മൂന്ന് വിക്കറ്റുകളും നഷ്ടമായി. 348 റൺസിൽ ഇന്ത്യ എ ഇന്നിങ്സ് അവസാനിച്ചു. 116 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യ എയുടെ ടോപ് സ്കോറർ. ധ്രുവ് ജുറേൽ 52 റൺസും കരുൺ നായർ 40 റൺസുമെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ലയൺസിനായി ടോം ഹെയ്ൻസ് 54 റൺസും എമിലോ ഗെയ് 71 റൺസും നേടി. ജോർദാൻ കോക്സ് പുറത്താകാതെ 31 റൺസുമായി ക്രീസിലുണ്ട്. 12 റൺസെടുത്ത ബെൻ മകീനിയുടെ വിക്കറ്റും ഇംഗ്ലണ്ട് ലയൺസിന് നഷ്ടമായി. ഇന്ത്യ എയ്ക്കായി തനൂഷ് കോട്യാൻ, അൻഷുൽ കംബോജ്, തുഷാർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
Content Highlights: England Lions is in a commanding position against India A