IPL 2025: സായിയും ഗില്ലും വീണു; ഓറഞ്ച് ക്യാപിനായി അവസാന പോരാട്ടത്തിന് സൂര്യയും കോഹ്‍ലിയും

ഒന്നാം സ്ഥാനത്തുള്ള സായി സുദർശനെ മറികടക്കാൻ സൂര്യകുമാറിന് ഇനി 87 റൺസ് കൂടി വേണം

dot image

ഐപിഎൽ സീസൺ റൺവേട്ടക്കാരുടെ ഓറഞ്ച് ക്യാപ് പട്ടികയിൽ ഇനി മത്സരത്തിനുള്ളത് മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവും റോയൽ ചലഞ്ചേഴ്സിന്റെ വിരാട് കോഹ്‍ലിയും മാത്രം. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടതോടെ ഗുജറാത്ത് ടൈറ്റൻസിന്റെ താരങ്ങളായ സായി സുദർശന്റെയും ശുഭ്മൻ ഗില്ലിന്റെയും റൺവേട്ട അവസാനിച്ചു.

ഐപിഎൽ സീസണിൽ രണ്ട് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഗുജറാത്ത് ടൈറ്റൻസിന്റെ സായി സുദർശനാണ് റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത്. ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ 49 പന്തിൽ 80 റൺസാണ് സായി സുദർശൻ നേടിയത്. ഇതോടെ സീസണിൽ 15 ഇന്നിങ്സുകളിൽ നിന്നായി സായി സുദർശൻ 759 റൺസെടുത്തു. ഒരു സെഞ്ച്വറിയും ആറ് അർധ സെഞ്ച്വറിയും ഉൾപ്പെടെയായിരുന്നു സായി സുദർശന്റെ സ്കോറിങ്.

മുംബൈ ഇന്ത്യൻ താരം സൂര്യകുമാർ യാദവാണ് റൺവേട്ടയിൽ രണ്ടാമൻ. 15 മത്സരങ്ങളിൽ നിന്ന് 673 റൺസാണ് സൂര്യ ഇതുവരെ നേടിയത്. ഒന്നാം സ്ഥാനത്തുള്ള സായി സുദർശനെ മറികടക്കാൻ സൂര്യകുമാറിന് ഇനി 87 റൺസ് കൂടി വേണം. റൺവേട്ടയിൽ മൂന്നാം സ്ഥാനത്തുള്ളത് ഗുജറാത്ത് ടൈറ്റൻസ് നായകൻ കൂടിയായ ശുഭ്മൻ ഗില്ലാണ്. 15 മത്സരങ്ങളിൽ നിന്ന് 650 റൺസ് ഗിൽ നേടിയിട്ടുണ്ട്. ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ തിളങ്ങാൻ ഗില്ലിന് കഴിഞ്ഞിരുന്നില്ല. ഒരു റൺ മാത്രമാണ് മുംബൈ ഇന്ത്യൻസിനെതിരെ ഗില്ലിന് നേടാൻ കഴിഞ്ഞത്.

ലഖ്നൗ സൂപ്പർ ജയന്റ്സ് താരം മിച്ചൽ മാർഷാണ് റൺവേട്ടയിൽ നാലാമൻ. 13 മത്സരങ്ങളിൽ നിന്നായി 627 റൺസാണ് മാർഷിന്റെ സമ്പാദ്യം. ലഖ്നൗവും ഐപിഎല്ലിൽ നിന്ന് പുറത്തായതാണ്. സൂപ്പർ താരം വിരാട് കോഹ്‍ലി റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമതുണ്ട്. 14 മത്സരങ്ങളിൽ നിന്ന് 614 റൺസാണ് കോഹ്‍ലി നേടിയിരിക്കുന്നത്. സായി സുദർശനെ മറികടന്ന് റൺവേട്ടയിൽ ഒന്നാമതെത്താൻ കോഹ്‍ലിക്ക് ഇനി 146 റൺസ് കൂടി വേണം.

Content Highlights: Virat Kohli and Suryakumar Yadav remains in the orange cap race

dot image
To advertise here,contact us
dot image