'ഇന്റര്‍നെറ്റില്‍ കാണുന്നത് എല്ലാം വിശ്വസിക്കരുത്'; ഹാര്‍ദിക്കുമായി 'ഈഗോ ക്ലാഷെ'ന്ന ആരോപണത്തില്‍ ഗില്‍

മത്സരത്തിന്റെ ടോസ് മുതലേ ഇരു ക്യാപ്റ്റന്മാരും സ്വരച്ചേര്‍ച്ചയില്‍ അല്ലെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു

dot image

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ഈഗോ ക്ലാഷുണ്ടെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍. ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത്-മുംബൈ എലിമിനേറ്റര്‍ പോരാട്ടത്തിനിടെയാണ് ഇരുതാരങ്ങള്‍ക്കിടയിലും ഈഗോ ക്ലാഷുണ്ടെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മത്സരത്തിന്റെ ടോസിന് ശേഷം ഗില്ലും ഹാര്‍ദിക്കും കൈകൊടുക്കാതെ പിരിഞ്ഞതും ഗില്ലിന്റെ വിക്കറ്റ് ഹാര്‍ദിക് നന്നായി ആഘോഷിച്ചതുമെല്ലാം ഊഹാപോഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു.

എന്നാല്‍ എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശുഭ്മാന്‍ ഗില്‍. സോഷ്യല്‍ മീഡിയയില്‍ ഹാര്‍ദിക്കിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഗില്‍ രംഗത്തെത്തിയത്. മറ്റൊന്നുമില്ല, സ്‌നേഹം മാത്രമാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ കാണുന്നത് എല്ലാം കണ്ണടച്ച് വിശ്വസിക്കരുത് എന്നായിരുന്നു ഗില്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്.

മത്സരത്തിന്റെ ടോസ് മുതലേ ഇരു ക്യാപ്റ്റന്മാരും സ്വരച്ചേര്‍ച്ചയില്‍ അല്ലെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിരുന്നു. ടോസ് സമയത്ത് ഗില്ലും ഹാര്‍ദിക്കും ഹസ്തദാനം നടത്താതെയാണ് നടന്നു നീങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇടയ്ക്ക് ഹസ്തദാനം ചെയ്യാനെന്ന ഭാവത്തില്‍ ഹാര്‍ദിക്, ഗില്ലിനടുത്തേക്ക് വരുന്നുണ്ട്. പക്ഷേ ഹാര്‍ദിക്കിനെ ശ്രദ്ധിക്കാതെ ഗില്‍ നടന്നുനീങ്ങുകയായിരുന്നു. ഇതോടെ ഹാര്‍ദിക്കും പിന്മാറി. പിന്നീട് ആരാധകര്‍ ശ്രദ്ധിച്ച സംഭവം ഗുജറാത്ത് ഇന്നിങ്സിനിടെ ഗില്ലിന്റെ വിക്കറ്റ് വീണപ്പോള്‍ ഹാര്‍ദിക് അത് ആഘോഷിച്ച രീതിയാണ്. ടീം അംഗങ്ങള്‍ക്കൊപ്പം വിക്കറ്റ് ആഘോഷിക്കാന്‍ ഓടിയ ഹാര്‍ദിക് ഗില്ലിന് നേരേ തിരിയുന്നുമുണ്ടായിരുന്നു.

അതേസമയം എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. പരാജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലില്‍ നിന്ന് പുറത്തായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. ഗുജറാത്തിന്റെ മറുപടി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ അവസാനിച്ചു. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടും.

Content Highlights: Shubman Gill dismisses rumours of rift with Hardik Pandya through Instagram story

dot image
To advertise here,contact us
dot image