സായി പുറത്തായിടത്ത് ​ഗുജറാത്ത് വീണു; റൺവേട്ടയിൽ ഒന്നാമനായി മടക്കം

ഐപിഎല്‍ സീസണില്‍ 700 റണ്‍സ് പിന്നിട്ട ആദ്യ താരം. 15 ഇന്നിങ്‌സുകളില്‍ നിന്ന് 759 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമന്‍

dot image

ഐപിഎല്‍ സീസണിലെ എലിമിനേറ്റര്‍ പോരാട്ടം. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടം നിര്‍ണായക ഘട്ടത്തിലാണ്. ഗുജറാത്തിന്റെ പ്രതീക്ഷകള്‍ ചുമലിലേറ്റി ഒരാള്‍ പോരാടുന്നുണ്ട്, സായി സുദര്‍ശന്‍.

49 പന്തില്‍ 10 ഫോറുകളും ഒരു സിക്‌സറും സഹിതം 80 റണ്‍സുമായി സായി സുദര്‍ശന്‍ പുറത്തായിടത്ത് ഗുജറാത്ത് ടൈറ്റന്‍സ് വീണു. പിന്നാലെ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലില്‍ നിന്നുതന്നെ പുറത്തായി. എങ്കിലും ഈ സീസണ്‍ ഐപിഎല്ലിലെ മികച്ച താരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു. അത് തമിഴ്‌നാട്ടുകാരന്‍ സായി സുദര്‍ശന്‍ തന്നെ.

ഐപിഎല്‍ സീസണില്‍ 700 റണ്‍സ് പിന്നിട്ട ആദ്യ താരം. 15 ഇന്നിങ്‌സുകളില്‍ നിന്ന് 759 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമന്‍. സീസണില്‍ ഉടനീളം കളിക്കളത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരം. ട്വന്റി 20ക്കൊപ്പം ഏകദിന ക്രിക്കറ്റിനും അനുയോജ്യനാണ് സായി. അനാവശ്യ ഷോട്ടുകള്‍ ഒഴിവാക്കി പക്വതയോടെ ബൗണ്ടറികളില്‍ ശ്രദ്ധിക്കുന്നു. അതാണ് സായിയുടെ പ്രത്യേകത.

2021ല്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനമാണ് സായിയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെത്തിച്ചത്. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ ഐപിഎല്‍ അരങ്ങേറ്റം. അഞ്ച് മത്സരങ്ങളിലെ അവസരം അയാള്‍ നന്നായി ഉപയോഗിച്ചു. ഇതോടെ ഗുജറാത്തില്‍ സായിയുടെ അവസരങ്ങള്‍ വര്‍ധിച്ചു.

2023ലെ ഐപിഎല്ലിന്റെ ഫൈനലിലാണ് സായിയുടെ കഴിവുകളിലേക്ക് ക്രിക്കറ്റ് ലോകം കൂടുതല്‍ ശ്രദ്ധിച്ചത്. ഫൈനലിന്റെ സമ്മര്‍ദ്ദങ്ങളില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സായി അടിച്ചുതകര്‍ത്തു. 47 പന്തുകളില്‍ എട്ട് ഫോറുകളും ആറ് സിക്‌സറുകളും. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സായി സുദര്‍ശന്‍ അടിച്ചെടുത്തത് 96 റണ്‍സ്. മത്സരം ഗുജറാത്ത് പരാജയപ്പെട്ടത് സായിയുടെ ഇന്നിങ്‌സിന്റെ ഭംഗി കുറച്ചു. എങ്കിലും ഐപിഎല്ലിലെ മികവ് അയാളെ ഇന്ത്യന്‍ ടീമിലെത്തിച്ചു. ഇന്ത്യന്‍ ടീമില്‍ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് സായിക്ക് കളിക്കാന്‍ കഴിഞ്ഞത്. നന്നായി കളിച്ചിട്ടും പ്രതിഭകളുടെ ധാരാളിത്തം അയാളെ പലപ്പോഴും ഇന്ത്യന്‍ ടീമിന് പുറത്തുനിര്‍ത്തുകയാണ്.

2024ലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രകടനം മോശമായി. എങ്കിലും സായി സുദര്‍ശന്റെ റണ്‍സ് നേട്ടം 500ല്‍ അധികമായിരുന്നു. ഈ സീസണിലും മികവ് തുടര്‍ന്നതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും സായിയെ തേടി വിളിയെത്തി. ഐപിഎല്ലിലെ ഈ മികവ് സായിക്ക് ഇന്ത്യന്‍ ടീമിലും തുടരാന്‍ കഴിയട്ടെ. ഭാവി ഇന്ത്യന്‍ ക്രിക്കറ്റിന്റെ താരമായി അയാള്‍ മാറട്ടെ.

Content Highlights: GT's Sai Sudharsan signs off with 759 runs in IPL 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us