'ഹിറ്റാ'യി രോഹിത്; ഗുജറാത്തിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി മുംബൈ ഇന്ത്യന്‍സ്

അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ കിടിലന്‍ ഇന്നിങ്‌സാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്

dot image

ഐപിഎല്ലിലെ നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 229 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ കിടിലന്‍ ഇന്നിങ്‌സാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഓപണറായി ഇറങ്ങി 50 പന്തില്‍ 81 റണ്‍സ് നേടിയ രോഹിത്താണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഓപണര്‍ ജോണി ബെയര്‍സ്‌റ്റോയും മുംബൈയ്ക്ക് വേണ്ടി നിര്‍ണായക സംഭാവന നല്‍കി. 22 പന്തില്‍ 47 റണ്‍സാണ് ബെയര്‍‌സ്റ്റോ അടിച്ചെടുത്തത്. ഗുജറാത്തിന് വേണ്ടി പ്രസീദ് കൃഷ്ണയും സായ് കിഷോറും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജാണ് ശേഷിക്കുന്ന ഒരു വിക്കറ്റ് വീഴ്ത്തിയത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈയ്‌ക്ക് മികച്ച തുടക്കമാണ് രോഹിത് ശർമ – ജോണി ബെയർസ്റ്റോ കൂട്ടുകെട്ട് നൽകിയത്. 44 പന്തിൽ നിന്ന് 84 റൺസാണ് ഓപണിങ് വിക്കറ്റിൽ പിറന്നത്. 22 പന്തിൽ 47 റൺസ് നേടിയ ജോണി ബെയർസ്റ്റോയാണ് ആദ്യം പുറത്തായത്. വൺഡൗണായി എത്തിയ സൂര്യകുമാർ യാദവുമായി ചേർന്ന് 34 പന്തിൽ 59 റൺസ് കൂട്ടുകെട്ട് രോഹിത് ശർമ പടുത്തുയർത്തി. 20 പന്തിൽ 33 റൺസെടുത്താണ് സൂര്യകുമാർ യാദവ് മടങ്ങിയത്. പിന്നാലെയെത്തിയ തിലക് വർമയും തകർത്തടിച്ചതോടെ മൂന്നാം വിക്കറ്റിൽ 22 പന്തിൽ 43 റൺസ് നേടി.

17-ാം ഓവറിലെ നാലാം പന്തിൽ രോഹിത് ശർമയെയും മുംബൈയ്ക്ക് നഷ്ടമായി. പ്രസീദ് കൃഷ്ണയെ സിക്‌സറടിക്കാന്‍ ശ്രമിച്ച രോഹിത്തിനെ റാഷിദ് ഖാന്‍ കൈകളിലൊതുക്കുകയായിരുന്നു. നാല് സിക്‌സും ഒന്‍പത് ബൗണ്ടറികളുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ടീം സ്കോർ 186ൽ എത്തിനിൽക്കെയായിരുന്നു രോഹിത്തിന്റെ മടക്കം. പിന്നാലെ 11 പന്തിൽ 25 റൺസെടുത്ത് തിലക് വർമയും ഒൻപതു റൺസെടുത്ത് നമൻ ദിറും പുറത്തായി. ഒൻപതു പന്തിൽ 22 റൺസുമായി ഹാർദിക് പാണ്ഡ്യയും റണ്ണൊന്നുമെടുക്കാതെ മിച്ചൽ സാന്റ്നറും പുറത്താകാതെ നിന്നു.

Content Highlights: IPL 2025 Eliminator: Rohit Sharma’s 81 propells Mumbai Indians to 228/5 (20)

dot image
To advertise here,contact us
dot image