
ഇന്ത്യൻ വനിതാ ക്രിക്കറ്റിന് നാണക്കേടായി മോഷണ ആരോപണം. വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്സിസ്‍ സഹ താരമായ ആരുഷി ഗോയലിനെതിരെയാണ് ഇന്ത്യൻ താരം ദീപ്തി ശര്‍മ മോഷണക്കുറ്റം ആരോപിച്ചത്. ആരുഷി ഗോയല്‍ ആള്‍മാറാട്ടം നടത്തി തന്നില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നും ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ചുവെന്നും രണ്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സി കൊണ്ടുപോയെന്നും ദീപ്തി ശര്‍മയുടെ പരാതിയില്‍ പറയുന്നു.
സര്‍ദാര്‍ പൊലീസിലാണ് താരം പരാതി നല്‍കിയത്. ദീപ്തിയുടെ പരാതിയില്‍ അരുഷി ഗോയല്‍ കുറ്റക്കാരിയാണെന്ന് പ്രാഥമികമായി കണ്ടെത്തിയതോടെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണം, വിശ്വാസവഞ്ചന, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യുപി വാരിയേഴ്സ് ടീം അംഗമായ ആരുഷി ഇന്ത്യൻ റെയില്‍വെയിലാണ് ജോലി ചെയുന്നത്. വനിതാ ക്രിക്കറ്റ് ലീഗിൽ ഒരുമിച്ച് കളിച്ചതിന് മുന്നേ തന്നെ ഇവർ അടുത്ത സുഹൃത്തുക്കളായിരുന്നു. പല കാരണങ്ങൾ പറഞ്ഞ് ആരുഷി പലതവണയായി ദീപ്തിയില്‍ നിന്ന് പണം വാങ്ങുകയും അത് തിരിച്ചു നല്‍കാതിരിക്കുകയും ചെയ്തതാണ് പരാതിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Deepti Sharma Accuses UP Warriorz Teammate Of Rs 25 Lakh Fraud,