'കണ്ടതെല്ലാം പൊയ്... കാണപ്പോവത് നിജം' എന്ന് ഈ വർഷം ആദ്യം ലാലേട്ടൻ പറഞ്ഞത് വെറുതെ ആയില്ല. ചരിത്രത്തിലാദ്യമായി 1000 കോടിയെന്ന സ്വപ്നനേട്ടത്തിന്റെ തൊട്ടരികെ എത്തി നിൽക്കുകയാണ് മലയാളസിനിമ. പുതു വർഷം തുടങ്ങി പകുതി പോലും ആയില്ല, വെറും നാലു മാസം കൊണ്ട് 985 കോടിയോളം രൂപ ഗ്രോസ് കളക്ഷൻ നേടിയിരിക്കുകയാണ് മോളിവുഡ്.
ഈ മാസം മമ്മൂട്ടിയുടെ ടർബോ, പൃഥ്വിരാജിന്റെ ഗുരുവായൂരമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതോടെ മലയാള സിനിമ വരുമാനനേട്ടത്തിൽ 1000 കോടി പിന്നിടും. ഇന്ത്യൻ സിനിമയിൽ ഈ വർഷം ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മോളിവുഡിൽ നിന്നാണ്. അതേസമയം ബോളിവുഡിന്റെ വിഹിതം 38 ശതമാനമുണ്ട്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത 2018, രോമാഞ്ചം, കണ്ണൂർസ്ക്വാഡ്, ആർഡിഎക്സ്, നേര് തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ 500 കോടിയോളമായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷൻ. അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്ത ഹിറ്റ് ചിത്രങ്ങളുടെ കളക്ഷനിൽ നല്ലൊരു പങ്കും ഇതര ഭാഷയിൽ നിന്നായിരുന്നു. 100 കോടിയോളം രൂപയാണ് ഡബ്ബ് ചെയ്യാതെ പ്രദർശനത്തിനെത്തിയ ‘മഞ്ഞുമ്മൽബോയ്സ്’ തമിഴ്നാട്ടിൽനിന്ന് വാരിയെടുത്തത്. അമേരിക്കയിലാദ്യമായി ഒരു ദശലക്ഷം ഡോളർ നേടിയ ഈ സിനിമ കർണാടകയിലും 10 കോടിക്കടുത്ത് നേടി. ഫഹദ് ഫാസിൽ നായകനായ ആവേശവും ആഗോളതലത്തിൽ 150 കോടിയിലധികം നേടിയിട്ടുണ്ട്.
ഇനി മലയാള സിനിമയിൽ റിലീസ് ചെയ്യാനിരിക്കുന്ന ഓരോ സിനിമയിലും സിനിമാ പ്രേമികൾക്ക് വലിയ പ്രതീക്ഷയാണുള്ളത്. ടർബോയും, ഗുരുവായൂമ്പലനടയും, എമ്പുരാനും, ബറോസുമെല്ലാം പെയ്തിറങ്ങുമ്പോൾ പുതു ചരിത്രങ്ങൾ മോളിവുഡിൽ അടയാളപ്പെടുത്തി കൊണ്ടിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.