മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. ആദ്യ ദിനം പിന്നിടുമ്പോൾ ബോക്സോഫീസിൽ സിനിമയും പുത്തൻ ചരിത്രം കുറിക്കുകയാണ്. ഇന്നലെ ഒരു ദിവസം കൊണ്ട് സിനിമ ആഗോളതലത്തിൽ 16 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്.
ഇന്ത്യയിൽ നിന്നുമായി 8.78 കോടിയുംവിദേശത്ത് നിന്നും 7.26 കോടിയുമാണ് സിനിമ നേടിയതെന്ന് അനലിസ്റ്റുകൾ പറയുന്നു. ഇതോടെ മലയാളത്തില് ആദ്യദിനം മികച്ച കളക്ഷന് നേടിയ സിനിമകളുടെ പട്ടികയിൽ ആടുജീവിതം നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മലയാള സിനിമയുടെ കളക്ഷനിൽ വലിയ പങ്ക് വഹിക്കുന്ന ജിസിസി രാജ്യങ്ങളിൽ പലതിലും സിനിമയ്ക്ക് നിരോധനം നേരിട്ടിരുന്നു എന്നതും കൂടി കണക്കിലെടുക്കുമ്പോൾ ഇത് വലിയൊരു നേട്ടമാണ്.
മോഹൻലാൽ ചിത്രം മരക്കാര്: അറബിക്കടലിന്റെ സിംഹം ആണ് നിലവിൽ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ചിത്രം. 20.40 കോടിയാണ് സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷൻ. 19.20 കോടിയുമായി ദുൽഖർ നായകനായി എത്തിയ കുറുപ്പ്, 18.10 കോടി നേടിയ മോഹൻലാൽ ചിത്രം ഒടിയൻ, എന്നിവയാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില് ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.
വിഷ്വൽ റൊമാൻസിന്റെ ബാനറില് എത്തുന്ന ചിത്രത്തില് ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.