മോദി ഹാട്രിക്കോ 'ഇൻഡ്യ' സർപ്രൈസോ? രാജ്യം ആർക്കൊപ്പം, ഇന്നറിയാം

വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാല്‍വോട്ടുകളാണ്. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.
മോദി ഹാട്രിക്കോ 'ഇൻഡ്യ' സർപ്രൈസോ? രാജ്യം ആർക്കൊപ്പം, ഇന്നറിയാം

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാല്‍വോട്ടുകളാണ്. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. അരമണിക്കൂറിനുള്ളില്‍ത്തന്നെ ലീഡ് നില ലഭ്യമായിത്തുടങ്ങും.

രാജ്യത്ത് 64.2 കോടി ആളുകളും കേരളത്തിലെ 2.77 കോടി വോട്ടര്‍മാരില്‍ 1.97 പേരും ഏഴ് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നു. വോട്ടെണ്ണലിന്റെ തത്സമയവിവരങ്ങൾ കൃത്യതയോടെ സമഗ്രമായി ജനങ്ങളിലേക്കെത്തിക്കാൻ റിപ്പോർട്ടർ ടിവിയും റിപ്പോർട്ടർ ഡിജിറ്റലും സജ്ജമാണ്.

മൂന്നാമൂഴം ലക്ഷ്യമിട്ട് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയും മോദി സർക്കാരിന് അന്ത്യം കുറിക്കാൻ ഇൻഡ്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. മോദിക്കെതിരെ 25ലേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇൻഡ്യ സഖ്യത്തിൽ അണിചേർന്നിരുന്നു. രാജ്യത്തെ 543 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റ് നേടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടെണ്ണാന്‍ ഓരോ ഹാള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും പരമാവധി 14 മേശകള്‍ ഉണ്ടാകും. ഓരോ മേശയ്ക്കും ഗസറ്റഡ് റാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ കൗണ്ടിങ് സൂപ്പര്‍വൈസറായി ഉണ്ടാകും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും മേശയ്ക്കു ചുറ്റുമുണ്ടാവും. ഇവര്‍ക്കുപുറമേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്കുമാത്രമാണ് ഹാളിലേക്ക് പ്രവേശനമുണ്ടാവുക. തപാല്‍വോട്ടുകള്‍ എണ്ണുന്നതിന് പ്രത്യേകം മേശയുണ്ടാകും. സര്‍വീസ് വോട്ടര്‍മാരുടെ വോട്ടുകളും റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക.

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 26നായിരുന്നു കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. 71.27 ശതമാനമായിരുന്നു പോളിങ്ങ് ശതമാനം. കഴിഞ്ഞ വര്‍ഷം പോളിങ്ങ് ശതമാനം 77.84 ശതമാനമായിരുന്നു. ഏറ്റവും കൂടിയ പോളിങ്ങ് വടകരയിലും കുഞ്ഞ പോളിങ്ങ് പത്തനംതിട്ടയിലായിരുന്നു. വടകരയിൽ 78.41 ശതമാനവും പത്തനംതിട്ടയിൽ 63.37 ശതമാനവുമായിരുന്നു പോളിങ്ങ്. സംസ്ഥാനത്ത് എറ്റവും കൂടുതല്‍ വാശിയേറിയ പോരാട്ടം നടന്നത് വടകര മണ്ഡലത്തിലായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയും യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലും തമ്മിലായിരുന്നു ഇവിടെ പ്രധാന മത്സരം. തിരഞ്ഞെടുപ്പിന് ശേഷവും പരസ്പരമുള്ള വാദപ്രതിവാദങ്ങളിലൂടെ വടകരയിലെ തിരഞ്ഞെടുപ്പ് ഏറെ ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നു. തിരുവനന്തപുരം, തൃുശ്ശൂര്‍, ആറ്റിങ്ങല്‍, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമായിരുന്നു. ഇക്കുറി കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നേടുമെന്നുമായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളുടെയും പ്രവചനം. എല്‍ഡിഎഫിന് സീറ്റൊന്നും കിട്ടില്ലെന്നും ചില എക്‌സിറ്റ് പോള്‍ പ്രവചിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com