ഡൽഹി: ലോക്സഭാ ഫലം പുറത്തുവരുന്നതിന് മുമ്പേ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പുതിയ സർക്കാർ വന്നാൽ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനിൽ തന്നെയെന്നാണ് സംശയം. ഇതിനായി രാഷ്ട്രപതി ഭവൻ അലങ്കാര പുഷ്പങ്ങളുടെ ടെണ്ടർ ക്ഷണിച്ചു. മെയ് 28 ന് ക്ഷണിച്ച ടെണ്ടർ ഇന്ന് തുറന്ന് പരിശോധിക്കും. അഞ്ച് ദിവസത്തിനകം ഓർഡർ പ്രകാരം പുഷ്പങ്ങൾ നൽകണമെന്നതാണ് ആവശ്യം. 21.97 ലക്ഷത്തോളം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതി ഭവന് പുറത്ത് നടത്താൻ ആലോചിച്ചിരുന്നെങ്കിലും ഡൽഹിയിലെ ചൂട് കണക്കിലെടുത്ത് രാഷ്ട്രപതി ഭവനിൽ തന്നെ മതി ചടങ്ങെന്ന ആലോചനിലാണ്. ജൂൺ ഒമ്പതിന് സത്യപ്രതിജ്ഞ നടത്താനാണ് സാധ്യത
വിജയ പ്രതീക്ഷയിൽ വിപുലമായ ആഘോഷ പരിപാടിക്കുള്ള ഒരുക്കങ്ങളുമായാണ് ബിജെപി മുന്നോട്ട് പോകുന്നത്. സതിപ്രതിജ്ഞാ ദിവസം തന്നെ വിദേശ രാജ്യങ്ങളിലെ നേതാക്കളുൾപ്പെടെ 10,000 ഓളം പേരെ പങ്കെടുപ്പിച്ച് ആഘോഷം നടത്താനാണ് ആലോചന. കർത്തവ്യപഥ് അല്ലെങ്കിൽ ഭാരത് മണ്ഡപം ആഘോഷങ്ങൾക്ക് വേദിയാകും.
എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായതോടെ മൂന്നാമതും സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. ഇന്ത്യയുടെ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന ചടങ്ങാണ് ബിജെപി ആലോചിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില് എന്ഡിഎയ്ക്ക് മുന്തൂക്കം പ്രവചിക്കുന്നതായിരുന്നു പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ. എന്ഡിടിവി പോള് ഓഫ് പോള്സ് എക്സിറ്റ് പോള് ഫല പ്രകാരം 400 സീറ്റ് അവകാശപ്പെടുന്ന എന്ഡിഎക്ക് 358 സീറ്റില് വരെ വിജയം ലഭിക്കും. പ്രതിപക്ഷ സഖ്യമായ ഇന്ഡ്യാ മുന്നണിക്ക് 148 സീറ്റും എക്സിറ്റ് പോള് പ്രവചിക്കുന്നു. മറ്റു കക്ഷികള് 37 സീറ്റില് വരെ വിജയിക്കുമെന്നാണ് പോള് ഓഫ് പോള്സ് പ്രവചനം.
മറ്റ് ആറ് എക്സിറ്റ് പോളുകളും എന്ഡിഎക്ക് മുന്തൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത്-പിമാര്ക്ക് (359), ഇന്ഡ്യാ ന്യൂസ്-ഡി-ഡൈനാമിക്സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്റസ് (353-368), ഡൈനിക് ഭാസ്കര് (281-350), ന്യൂസ് നാഷണ് (342-378), ജന് കി ബാത് (362-392) എന്നിങ്ങനെയാണ് പ്രവചനം. നരേന്ദ്രമോദിയുടെ നേതൃത്വത്തില് എന്ഡിഎക്ക് മൂന്നാം ടേം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്. 2019 നെ അപേക്ഷിച്ച് ഇന്ഡ്യാമുന്നണി നിലമെച്ചപ്പെടുത്തുമെന്നും പ്രവചിക്കുന്നു.