ന്യൂഡൽഹി: അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന്റെ എക്‌സിറ്റ് പോള്‍ ബഹിഷ്കരണത്തിൽ പരിഹാസവുമായി അമിത് ഷാ. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ടെലിവിഷന്‍ ചാനലുകൾ നടത്തുന്ന എക്‌സിറ്റ് പോളുകളുടെ ഒരു ചര്‍ച്ചയിലും കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന തീരൂമാനത്തിന് പിന്നാലെയാണ് അമിത് ഷായുടെ പരിഹാസം. റേറ്റിങ്ങിന് വേണ്ടി ചാനലുകള്‍ നടത്തുന്ന യുദ്ധത്തിലും ഊഹാപോഹങ്ങളിലും ഭാഗമാകേണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം.
ജനങ്ങള്‍ അവരുടെ സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി വോട്ട് രേഖപ്പെടുത്തിയെന്നും ജൂൺ നാല് മുതൽ തങ്ങൾ സന്തോഷത്തോടെ സംവാദങ്ങളിൽ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് വക്താവും മാധ്യമവിഭാഗം ചെയര്‍പേഴ്‌സണുമായ പവന്‍ ഖേര പ്രതികരിച്ചിരുന്നു. ജൂൺ നാലിന് ഫലം പുറത്തുവരും. അവരുടെ വിധി സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പവൻ ഖേരയുടെ പ്രതികരണത്തിന് പിന്നാലെയാണ് ബിജെപി അധ്യക്ഷൻ ജെപി നദ്ദയും, അമിത് ഷായും കോൺഗ്രസിനെ പരിഹസിച്ച് രംഗത്ത് എത്തിയത്.
കോൺഗ്രസ് പരാജയം സമ്മതിച്ചു. ഇനി എങ്ങനെയാണ് പൊതുജനങ്ങളെയും മാധ്യമങ്ങളെയും അഭിമുഖികരിക്കുക. അതുകൊണ്ടാണ് പ്രതിപക്ഷം എക്‌സിറ്റ് പോളുകളിൽ നിന്ന് ഒളിച്ചോടുന്നത്. ഒളിച്ചോടി പോകരുത്. പരാജയത്തെ അഭിമുഖീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു. എക്സിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
ഇന്ത്യയുടെ ഗ്രാൻഡ് ഓൾഡ് പാർട്ടി കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടികളെ പെരുമാറുന്നത് ശരിയല്ല, ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയിൽ നിന്ന് നിശ്ചിത തലത്തിലുള്ള പക്വത ജനങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ജെപി നദ്ദയും പരിഹസിച്ചു. ഫലം ബിജെപിക്ക് അനുകൂലമായത് കൊണ്ട് കോൺഗ്രസ് ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് അവരുടെ കാപട്യം കൈവിട്ടിട്ടില്ലെന്നും നദ്ദ ആരോപിച്ചു.
എക്‌സിറ്റ് പോളുകൾ ബഹിഷ്‌കരിക്കുന്നതിലൂടെ നിരവധി പ്രൊഫഷണൽ ഏജൻസികൾ രാവും പകലുമില്ലാതെ നടത്തുന്ന ജോലിയെ കോൺഗ്രസ് ചോദ്യം ചെയ്യുകയാണെന്നും നദ്ദ വിമർശിച്ചിരുന്നു.