മുംബൈ: ബൈക്ക് യാത്രികരായ രണ്ട് പേരെ പോർഷെ കാർ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മഹാരാഷ്ട്ര എംഎൽഎയുടെ മകന് പങ്കുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ. മകൻ ഉൾപ്പെട്ട സംഭവത്തിൽ വിഷയം മറച്ചുവെക്കാൻ എംഎൽഎ അധികാരം ഉപയോഗിച്ചുവെന്നും കോൺഗ്രസ് ആരോപിച്ചു. സമ്പന്നരായ പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന് തോന്നുന്നതിനാൽ വാഹനാപകടക്കേസ് സിബിഐ അന്വേഷിക്കണമെന്നും. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്ഥാനമൊഴിയണമെന്നും കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടു.
പ്രതികളെ രക്ഷിക്കാൻ ദേവേന്ദ്ര ഫഡ്നാവിസ് അഭിഭാഷക ബിരുദം ഉപയോഗിച്ചതായും കോൺഗ്രസ് അധ്യക്ഷൻ ആരോപിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കേസിൽ വ്യക്തത നൽകണമെന്നും പടോലെ ആവശ്യപ്പെട്ടു. ഫഡ്നാവിസിൻ്റെ ജന്മനാടായ നാഗ്പൂരിൽ സമാനസംഭവങ്ങൾ നടന്നതായും ഇത്തരം പ്രതികളെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതിനെയും പടോലെ വിമർശിച്ചു. സാസൂൺ ജനറൽ ആശുപത്രി സ്ഥിരം കുറ്റവാളികളുടെ കേന്ദ്രമാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
നാഗ്പൂർ, ജൽഗാവ്, പൂനെ എന്നിവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രിവിലേജ്ഡ് പ്രതികൾക്ക് ഉടനടി ജാമ്യം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നതായും കോൺഗ്രസ് നേതാവ് വിമർശിച്ചു. പൂനെയിലും നാഗ്പൂരിലും അനധികൃത പബ്ബുകൾ വ്യാപകമാണെന്നും. വാഹനാപകട കേസിന് പിന്നാലെ പൂനെയിലെ 36 അനധികൃത പബ്ബുകൾ പൊളിക്കേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് യുവാക്കളെ നശിപ്പിക്കുന്നത് ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു.
മെയ് 19-നാണ് പതിനേഴുകാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് രണ്ട് ഐടി ഉദ്യോഗസ്ഥർ മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കല്യാണി നഗർ ഭാഗത്ത് അമിതവേഗതയിൽ പോർഷെ ഓടിച്ചുവരികയായിരുന്നു കൗമാരക്കാരൻ. അമിത വേഗതയിൽ എത്തിയ പോർഷെ ഇരുചക്രവാഹനത്തിൽ ഇടിച്ചതിനെ തുടർന്നാണ് അനീഷ് അവാധ്യ, പങ്കാളി അശ്വിനി കോഷ്ത എന്നിവർ കൊല്ലപ്പെട്ടത്. അപകടം സംഭവിച്ച ഉടനെ തന്നെ ഇരുവരേയും അവധ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.