ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ വസതിയിൽ വച്ച് അതിക്രമം നേരിട്ടതായി സ്ഥിരീകരിച്ച് ഡല്ഹി മുന് വനിത കമ്മീഷൻ ചെയർപേഴ്സനും ആംആദ്മി പാർട്ടി എംപിയുമായ സ്വാതി മലിവാൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എന്നെ സംബന്ധിച്ച് ദുഷ്കരമായിരുന്നു. തനിക്ക് സംഭവിച്ചത് വളരെ മോശമായ കാര്യമാണെന്ന് സ്വാതി മലിവാൾ എക്സിൽ കുറിച്ചു. സംഭവത്തിൽ മൊഴി നൽകിയതായും സ്വാതി മലിവാൾ പറഞ്ഞു.
'എനിക്ക് സംഭവിച്ചത് വളരെ മോശമാണ്. സംഭവത്തിൽ ഞാൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോട് ഞാൻ നന്ദി പറയുന്നു. സ്വഭാവഹത്യ നടത്താൻ ശ്രമിച്ചവർ, മറുകക്ഷിയുടെ നിർദ്ദേശപ്രകാരമാണ് അത് ചെയ്യുന്നത്. അവരെയും ദൈവം സന്തോഷിപ്പിക്കട്ടെ. രാജ്യത്ത് സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണ്, സ്വാതി മലിവാളല്ല പ്രധാനം, രാജ്യത്തെ പ്രശ്നങ്ങളാണ് പ്രധാനം. ഈ സംഭവത്തിൽ രാഷ്ട്രീയം കാണിക്കരുതെന്ന് ബിജെപിക്കാരോട് പ്രത്യേക അഭ്യർത്ഥനയുണ്ട്', സ്വാതി മലിവാൾ എക്സിൽ കുറിച്ചു.
ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിൻ്റെ വസതിയിൽ വെച്ച് പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറാണ് സ്വാതി മലിവാളിനെതിരെ ആക്രമണം നടത്തിയത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ആംആദ്മി പാർട്ടി സംഭവം സ്ഥിരീകരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തീഹാർ ജയിൽ നിന്നും പരോളിലിറങ്ങിയ അരവിന്ദ് കെജ്രിവാൾ വീണ്ടും രാഷ്ട്രീയ വിവാദത്തിലായിരിക്കുകയാണ്.