ഹൈദരാബാദ്: നാലാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രയിൽ വോട്ടറെ തല്ലി വൈഎസ്ആർ കോൺഗ്രസ് എംഎൽഎ. വോട്ട് ചെയ്യാനുള്ള വരി തെറ്റിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ച എംഎൽഎയെ തടഞ്ഞതിനായിരുന്നു തല്ലിയതെന്നാണ് ആരോപണം. ഗുണ്ടൂർ ജില്ലയിലെ ഒരു ബൂത്തിലാണ് സംഭവം.
വൈഎസ്ആർ എംഎൽഎ എ ശിവകുമാർ വോട്ടറെ മുഖത്ത് അടിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വോട്ടർ ഇയാളെ തിരിച്ചടിച്ചു. എന്നാൽ ഇതോടെ എംഎൽഎയുടെ സഹായികൾ ഇയാളെ മർദ്ദിക്കുകയായിരുന്നു. വോട്ട് ചെയ്യാൻ കാത്തുനിന്നവർ എംഎൽഎയുടെ സഹായികളെ തടയാൻ ശ്രമിച്ചു. എന്നാൽ 10 സെക്കന്റ് വീഡിയോയിൽ വോട്ടറെ സഹായിക്കാൻ സുരക്ഷാ ജീവനക്കാരാരും ഇടപെടുന്നതായി കാണുന്നില്ല.
എംഎൽഎയുടെ കയ്യേറ്റം സോഷ്യൽമീഡിയയിൽ വിമർശനം നേരിടുകയാണ്. ആന്ധ്രപ്രദേശിലെ 25 ലോക്സഭാ സീറ്റിലേക്കും 175 അസംബ്ലി സീറ്റിലേക്കും ഇന്നാണ് വോട്ടിങ് നടന്നത്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി, ബിജെപി-തെലുങ്കുദേശം പാർട്ടി സഖ്യം, കോൺഗ്രസ് എന്നിങ്ങനെ മൂന്ന് മുന്നണികളുടെ ത്രികോണ മത്സരത്തിനാണ് ആന്ധ്ര ഇക്കുറി സാക്ഷിയാകുന്നത്.