ഹരിയാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ഒപ്പം നില്‍ക്കാം; തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ്: ജെപിപി

ഹരിയാന സര്‍ക്കാര്‍ പ്രതിസന്ധിയില്‍ അല്ലെന്നും ശക്തരാണെന്നും മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പ്രതികരിച്ചു.
ഹരിയാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ഒപ്പം നില്‍ക്കാം; തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ്: ജെപിപി

ചണ്ഡീഗഢ്: ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്ത് ജെജെപി. മുന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിലെ മുന്‍ സഖ്യകക്ഷിയായിരുന്ന ജെപിപി നിലപാട് വ്യക്തമാക്കിയത്. ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്യാല പ്രതികരിച്ചു.

'ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഹരിയാനയിലെ സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയാല്‍ അതിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയോട് എനിക്ക് പറയാനുള്ളത്. ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഏതെങ്കിലും വിധത്തില്‍ നീക്കം നടത്തുമോയെന്ന് ചിന്തിക്കേണ്ടത് കോണ്‍ഗ്രസാണ്.' ദുഷ്യന്ത് ചൗട്യാല പറഞ്ഞു.

ഇനി ജെജെപി പിന്തുണ ബിജെപിക്ക് ലഭിക്കില്ലെന്നും മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഒന്നുകില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയോ അല്ലെങ്കില്‍ രാജി വെക്കുകയോ ചെയ്യണമെന്നും ചൗട്യാല ആവര്‍ത്തിച്ചു.

അതേസമയം ഹരിയാന സര്‍ക്കാര്‍ പ്രതിസന്ധിയില്‍ അല്ലെന്നും ശക്തരാണെന്നും മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പ്രതികരിച്ചു. ചില വ്യക്തികളുടെ ആഗ്രഹസാഫല്യത്തിനായി മാത്രമാണ് നിലവിലെ നീക്കങ്ങളെന്നും കോണ്‍ഗ്രസിന്റെ പദ്ധതികള്‍ വിജയിക്കാന്‍ ഹരിയാനയിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

90 അംഗ നിയമസഭയില്‍ നിലവില്‍ 43 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. രണ്ട് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്നുമാണ് കോണ്‍ഗ്രസ് ആവശ്യം. ദൂപീന്ദര്‍ ഹൂഡയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കണ്ടെക്കും. കഴിഞ്ഞ ദിവസമാണ് മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചത്. സോംബിര്‍ സാങ്വാന്‍, രണ്‍ധീര്‍ ഗൊല്ലന്‍, ധരംപാല്‍ ഗോണ്ടര്‍ എന്നിവരാണ് പിന്തുണ പിന്‍വലിച്ചത്. സൈനി സര്‍ക്കാരിനെതിരെ പരസ്യമായി പ്രതികരിച്ച നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com