ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. പത്ത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 93 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതലാണ് പോളിംഗ് ആരംഭിക്കുക. 1300 ലേറെ സ്ഥാനാര്ത്ഥികളാണ് മത്സരംഗത്തുഉള്ളത്. ഗുജറാത്ത്, കര്ണാടക, സംസ്ഥാനങ്ങളാണ് മൂന്നാംഘട്ടത്തിലെ ശ്രദ്ധകേന്ദ്രങ്ങള്. ഗുജറാത്തിലെ 25 സീറ്റുകള്, കര്ണാടകയില് ബാക്കിയുള്ള 14 സീറ്റുകള്, മഹാരാഷ്ട്രയിലെ 11, ഉത്തര്പ്രദേശിലെ 10 സീറ്റുകളിലുമാണ് മൂന്നാം ഘട്ടത്തില് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ അസം - 4, ഛത്തീസ്ഗഡ് -7, ബിഹാര് അഞ്ച്, മധ്യപ്രദേശ് 9, പശ്ചിമ ബംഗാള് നാല്, ഗോവ, ദാദ്ര നാഗര് ഹവേലി എന്നിവിടങ്ങളിലെ രണ്ട് വീതം സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ലാദ് ജോഷി, എന്നിവരെ കൂടാതെ മധ്യപ്രദേശ് മുന് മുഖ്യമന്ത്രി ശിവരാജ്ജ് സിംഗ് ചൗഹാന്, എസ്പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള് യാദവ്, സിപിഐഎം ബംഗാള് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം തുടങ്ങിയവരാണ് മൂന്ന് ഘട്ടത്തില് ജനവിധി തേടുന്ന പ്രമുഖര്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പിലും വോട്ടെടുപ്പുമായി ബന്ധപ്പെട്ട കണക്കുകള് സമയബന്ധിതമായി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ചിരുന്നില്ല. മൂന്നാം ഘട്ടം മുതല് എങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിന് തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്. മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് പൂര്ത്തിയാകുന്നതോടെ ആകെയുള്ള 543 സീറ്റുകളില് 283 സീറ്റുകളിലും തെരഞ്ഞെടുപ്പ് പൂര്ത്തിയാകും.
അതിനിടെ കര്ണാടക ബിജെപിയുടെ 'എക്സ്' അക്കൗണ്ടില് മുസ്ലിങ്ങള്ക്കെതിരായ വിദ്വേഷ വീഡിയോ പങ്കുവച്ചതില് ബിജെപി ദേശീയാധ്യക്ഷന് ജെ പി നദ്ദയടക്കമുള്ളവര്ക്കെതിരെ കേസെടുത്തതും പ്രചരണ വിഷയമായിട്ടുണ്ട്. കര്ണാടക പൊലീസാണ് നദ്ദക്കും സംസ്ഥാനാധ്യക്ഷന് വിജയേന്ദ്രയ്ക്കും ഐടി സെല് മേധാവി അമിത് മാളവ്യയ്ക്കും എതിരെ കേസ് രജിസ്റ്റര് ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, മതസ്പര്ദ്ധ വളര്ത്താന് ശ്രമിച്ചു എന്നീ വകുപ്പുകള് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങള്ക്കുള്ള ആനുകൂല്യങ്ങള് മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്കുന്നുവെന്ന് സൂചിപ്പിക്കുന്ന കാര്ട്ടൂണ് വീഡിയോയാണ് മെയ് നാലിന് പങ്ക് വച്ചത്. ഇതിനെതിരെ കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിരുന്നു. ഈ പരാതിയിലാണ് കര്ണാടക പൊലീസ് കേസെടുത്തത്.